പത്തനംതിട്ട : മാട്രിമോണി സൈറ്റുകളിൽ വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കി സ്ത്രീകളെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ പാലക്കാട് ഒറ്റപ്പാലം വീരമംഗലം സ്വദേശി അൻസാർ (40) നെ പത്തനംതിട്ട സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട സ്വദേശിയായ യുവാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ജില്ലാ പോലീസ് മേധാവി ആര്‍.ആനന്ദിന്‍റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. സാമൂഹ്യ മാധ്യമങ്ങളിൽ നിന്നുള്ള സുമുഖരായ ചെറുപ്പക്കാരുടെ ചിത്രങ്ങൾ ഉപയോഗിച്ച് വ്യാജ പ്രൊഫൈലുകൾ നിർമ്മിച്ച് മാട്രിമോണിയൽ സൈറ്റുകളിൽ പരസ്യം നൽകി സ്ത്രീകളെ വഞ്ചിക്കുകയായിരുന്നു അൻസാറിന്‍റെ തട്ടിപ്പ് രീതി.
പ്രതിയുടെ മൊബൈൽ നമ്പറുകളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പത്തനംതിട്ട സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത്ത് പി.യുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്. മലപ്പുറം, മഞ്ചേരി പോലീസ് സ്റ്റേഷനുകളിലും സമാനമായ കുറ്റകൃത്യങ്ങൾക്ക് അൻസാർ നേരത്തെ അറസ്റ്റിലായിട്ടുണ്ട്. പ്രതിയെ പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത്ത് പി., എസ്.ഐ നിഥിൻ ആർ., എ.എസ്.ഐ സുരേഷ് വി.സി., സി.പി.ഒ അരുൺ ആർ. എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.




























