ഇലവുംതിട്ട : മെഴുവേലി സ്വദേശിയായ യുവാവിനെയും കുടുംബത്തെയും വീടുകയറി ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിൽ സ്ഥിരം കുറ്റവാളികളായ നാലുപേരെ ഇലവുംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. മെഴുവേലി പ്ലാംതോട്ടം കല്ലൻ മോഡിയിൽ മനു തങ്കപ്പൻ (30), സഹോദരങ്ങളായ താരേഷ് തങ്കപ്പൻ (32), മനോജ് തങ്കപ്പൻ (25), മെഴുവേലി പ്ലാംതോട്ടം കൈപ്പുഴ നോർത്തിലെ പുത്തൻവീട്ടിൽ അനീഷ് കുമാർ എസ് (41) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. മെഴുവേലി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പ്രതികളും പരാതിക്കാരനായ യുവാവും തമ്മിലുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.
ഈ വൈരാഗ്യം മൂലം അഞ്ചു പ്രതികൾ ചേർന്ന് യുവാവിൻ്റെ വീട്ടിൽ അതിക്രമിച്ചു കയറി ഭാര്യയെയും മറ്റ് കുടുംബാംഗങ്ങളെയും ആക്രമിക്കുകയായിരുന്നു. വീട്ടിൽ വളർത്തിയിരുന്ന പട്ടികളെ ഉപദ്രവിക്കുകയും മുറ്റത്ത് കിടന്ന കാറിന് കേടുപാടുകൾ വരുത്തുകയും ചെയ്തു. യുവാവിൻ്റെ പരാതിയിൽ കേസെടുത്ത ഇലവുംതിട്ട പോലീസ് പ്രതികൾക്കായി അന്വേഷണം നടത്തിവരികയായിരുന്നു. ഇലവുംതിട്ട ഇൻസ്പെക്ടർ എസ്.എച്ച്.ഒ അനീഷ് കരിമിൻ്റെ നേതൃത്വത്തിൽ എസ്.ഐ രാജേഷ് കുമാർ, എസ്.സി.പി.ഒ മാരായ ശ്രീരാജ്, ധനൂപ്, സി.പി.ഒ മാരായ ധീരജ്, ശരത് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരെല്ലാം പത്തനംതിട്ട ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് ഇലവുംതിട്ട എസ്.എച്ച്.ഒ അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ നാല് പ്രതികളെയും റിമാൻഡ് ചെയ്തു.




























