കോഴിക്കോട് : നഗരത്തിൽ സ്ഥാപിച്ചിട്ടുള്ള ഒരു എ.ഐ. ക്യാമറയിൽ ഒരുമാസം പതിയുന്നത് ആറായിരത്തോളം നിയമലംഘനങ്ങൾ. ക്യാമറസ്ഥാപിച്ച ആദ്യകാലങ്ങളിൽ വാഹനയാത്രക്കാർ കാണിച്ച ജാഗ്രത ഇപ്പോൾ കുറഞ്ഞിട്ടുണ്ടെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നതെന്ന് ആർ.ടി.ഒ. വൃത്തങ്ങൾ പറഞ്ഞു. 53-ക്യാമറകളാണ് നഗരത്തിന്റെ വിവിധഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുള്ളത്. ഇതിൽ ഒന്നുമാത്രമേ നിലവിൽപ്രവര്‍ത്തിക്കാത്തതായുള്ളൂ. കടൽക്കാറ്റേറ്റ് ഫ്രെയിം ഇളകിയതുകൊണ്ട് ബീച്ച്‌റോഡിൽ സ്ഥാപിച്ച ക്യാമറ റിപ്പയറിലാണ്. അടുത്തുതന്നെ അതും പ്രവർത്തനസജ്ജമാവും.
ട്രാഫിക് നിയമലംഘനം നടത്തുന്നവർക്ക് നിയമപരമായി നോട്ടീസയയ്ക്കാൻ അത് നിയന്ത്രിക്കുന്ന കെൽട്രോൺ കാലതാമസം വരുത്തുന്നുണ്ട്. അവർക്ക് ലഭിക്കേണ്ട തുക കുടിശ്ശികയായതാണ് കാരണം. അതുകൊണ്ട് പിഴ സമയത്തിന് ഈടാക്കാനും കാലതാമസം വരുന്നു. ക്യാമറകൾ ശരിയായി പ്രവർത്തിക്കാത്തതുകൊണ്ടല്ല പിഴത്തുകയിൽ കുറവുവരുന്നതെന്നും ആർ.ടി.ഒ എൻഫോഴ്‌സ്‌മെന്റ് വൃത്തങ്ങൾ വ്യക്തമാക്കുന്നു.





























