സാന്റിയാഗോ: ചിലിയിൽ കാട്ടുതീയെ തുടർന്ന് 46 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ . തീ ജനവാസമേഖലകളിലും കനത്ത നാശനഷ്ടമുണ്ടാക്കി. നിരവധി വീടുകളാണ് കത്തിച്ചാമ്പലായത്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്. രാജ്യത്തിന്റെ മധ്യ, തെക്കൻ ഭാഗങ്ങളിൽ പ്രസിഡന്റ് ഗബ്രിയേൽ ബോറിക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മേഖലയിലെ വരണ്ട സാഹചര്യങ്ങളും താപനില 40 ഡിഗ്രി സെൽഷ്യസിലേക്ക് (104 ഡിഗ്രി ഫാരൻഹീറ്റ്) കുതിച്ചുയർന്നതുമാണ് പ്രതിസന്ധി വളരെ രൂക്ഷമാക്കിയത്.
കടുത്ത പുകയെ തുടർന്ന് വാൽപാറൈസോ ടൂറിസ്റ്റ് മേഖലയിലെ വിന ഡെൽ മാർ, മധ്യ ചിലിയുടെ തീരപ്രദേശം എന്നിവിടങ്ങളിൽ നിന്നും ജനങ്ങൾ പലായനം ചെയ്തു. തീരദേശ നഗരമായ വിന ഡെൽ മാറിന് ചുറ്റുമുള്ള മലഞ്ചെരിവുകളിൽ ഒറ്റരാത്രികൊണ്ട് നിരവധി വീടുകൾ കത്തിനശിക്കുകയും ചെയ്തിട്ടുണ്ട്.





























