ഇടുക്കി : മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ഷട്ടറുകള്‍ തുറന്നപ്പോള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നില്ലെന്ന് ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ്. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലെത്തിയതിന് പിന്നാലെ സ്പില്‍വേയിലെ ഒന്‍പത് ഷട്ടറുകളാണ് തുറന്നത്. അഞ്ച് ഷട്ടറുകള്‍ 60 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. ബാക്കി നാലെണ്ണം 30 സെന്റീമീറ്റര്‍ വീതവും ഉയര്‍ത്തിയിട്ടുണ്ട്. മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ വെള്ളം ഒഴുകിയെത്തിയതോടെ പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നു. മൂന്നടിയോളമാണ് നദിയിലെ ജലനിരപ്പ് ഉയര്‍ന്നത്. പെരിയാര്‍ തീരത്തെ വീടുകളിലടക്കം വെള്ളം കയറി.
മഞ്ചുമല ആറ്റോരം ഭാഗത്തെ വീടുകളിലാണ് വെള്ളം കയറിയത്. നിലവിൽ 5691.16 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. പുലർച്ചെ 3.55 നാണ് ജലനിരപ്പ് സുപ്രീം കോടതി വിധി പ്രകാരം അനുവദിനീയമായ 142 അടിയിലെത്തിയത്. ഇന്നലെ രാത്രി മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശങ്ങളിൽ പെയ്ത മഴയാണ് ജലനിരപ്പ് ഉയരാൻ കാരണം. പെരിയാര്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.





























