മലപ്പുറം : ജില്ലയിലെ പാർട്ടിയുടെ ഉറച്ച കോട്ടയായ പൊന്നാനിയിലുണ്ടായ അപ്രതീക്ഷിത പരാജയം ഗൗരവമായി കണ്ട് സിപിഎം. തോൽവിയെക്കുറിച്ച് പ്രത്യേകം അന്വേഷിക്കാൻ പാർട്ടി തീരുമാനിച്ചു. മെയ് 20-ന് ശേഷം ചേരുന്ന മണ്ഡലം കമ്മിറ്റി യോഗത്തിന് ശേഷം ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും. മലപ്പുറം ജില്ലയിൽ 16-ൽ 15 സീറ്റുകൾ നഷ്ടപ്പെട്ടാലും പൊന്നാനി കൈവിടില്ലെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു സിപിഎം നേതൃത്വം. എന്നാൽ യുഡിഎഫ് തരംഗത്തിൽ ഇരുപതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിന് ഇടതുകോട്ട തകർന്നത് പാർട്ടിയെ ഞെട്ടിച്ചിരിക്കുകയാണ്. സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളും പാർട്ടിയിലെ വിഭാഗീയതയുമാണ് തിരിച്ചടിക്ക് പ്രധാന കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ.
എം.കെ. സക്കീറിനെ സ്ഥാനാർത്ഥിയാക്കിയതിന് പിന്നാലെ പാർട്ടിയിൽ വലിയ രീതിയിലുള്ള പൊട്ടിത്തെറികൾ ഉണ്ടായിരുന്നു. സ്ഥാനാർത്ഥി പ്രഖ്യാപനം മുതൽ വോട്ടെടുപ്പ് വരെ പാർട്ടിക്കെതിരെയും സ്ഥാനാർത്ഥിക്കെതിരെയും വ്യാപകമായ രീതിയിൽ ഫ്ലെക്സുകളും നോട്ടീസുകളും പ്രചരിച്ചിരുന്നു. ഇതിന് പിന്നിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി.എം. സിദ്ധീഖിനെ അനുകൂലിക്കുന്നവരാണെന്നാണ് പാർട്ടിക്കുള്ളിലെ ഒരു വിഭാഗം ആരോപിക്കുന്നത്.






























