മുംബൈ : സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട ചെന്നൈ സൂപ്പർ കിംഗ്സിന് നാണക്കേടിന്റെ റെക്കോർഡ്. ഐപിഎൽ ചരിത്രത്തിൽ തന്നെ സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ചെന്നൈ പരാജയപ്പെടുന്നത് ഇത് ആദ്യമായാണ്. ഉദ്ഘാടന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് പരാജയപ്പെട്ട ചെന്നൈ ഇന്നലെ ലക്നൗ സൂപ്പർ ജയന്റ്സിനെതിരെയും തോൽവി വഴങ്ങി. സീസൺ ആരംഭിക്കുന്നതിനു തൊട്ടുമുൻപ് എംഎസ് ധോണി ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞിരുന്നു. ഇപ്പോൾ രവീന്ദ്ര ജഡേജയാണ് ചെന്നൈ സൂപ്പർ കിംഗ്സിനെ നയിക്കുന്നത്.
എന്നാൽ ഗ്രൗണ്ടിൽ ധോണി തന്നെയാണ് തീരുമാനങ്ങൾ എടുക്കുന്നത്. ഇതിനെതിരെ മുൻ താരങ്ങളടക്കമുള്ളവർ വിമർശനം ഉന്നയിക്കുന്നുണ്ട്. ഇന്നലെ നടന്ന മത്സരത്തിൽ ലക്നൗ ആവേശ ജയം കുറിച്ചിരുന്നു. ചെന്നൈ സൂപ്പർ കിംഗ്സ് ഉയർത്തിയ 211 റൺസ് വിജയലക്ഷ്യം 19.3 ഓവറിൽ 6 വിക്കറ്റ് ശേഷിക്കെ സൂപ്പർ ജയന്റ്സ് മറികടന്നു. ഫിഫ്റ്റികൾ നേടിയ ക്വിന്റൺ ഡികോക്ക്, എവിൻ ലൂയിസ് എന്നിവരാണ് ലക്നൗവിന്റെ വിജയശില്പികൾ. സീസണിൽ ലക്നൗവിന്റെ ആദ്യ ജയമാണിത്.





























