ന്യുഡൽഹി: ഡൽഹിയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് ഇതുവരെയുള്ള റിപ്പോര്‍ട്ട് എത്രയും വേഗം സമർപ്പിക്കാൻ ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അന്വേഷണം ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) കൈമാറാൻ കേന്ദ്രം തീരുമാനിച്ചതിനു പിന്നാലെയാണ് നിര്‍ദേശം. മൃതദേഹങ്ങളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളുടെ പരിശോധന ഉടൻ പൂർത്തിയാക്കാൻ ഫോറൻസിക് വിദഗ്ധരോടും ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഫോടനം നടന്ന സ്ഥലത്തു നിന്ന് ശേഖരിച്ച സാമ്പിളുകളും കാറിനുള്ളിലെ മൃതദേഹങ്ങളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളും പരിശോധിക്കാൻ അമിത് ഷാ ഫോറൻസിക് സയൻസ് ലബോറട്ടറി വിദഗ്ധരോട് സുരക്ഷാ അവലോകന യോഗത്തിൽ നിർദേശിച്ചതായും വൃത്തങ്ങൾ അറിയിച്ചു.
അമിത് ഷായുടെ അധ്യക്ഷതയിൽ നടന്ന ആദ്യ യോഗത്തിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ, ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ തപൻ ദേക, ഡൽഹി പോലീസ് കമ്മീഷണർ സതീഷ് ഗോൾച്ച, എൻഐഎ ഡയറക്ടർ ജനറൽ സദാനന്ദ് വസന്ത് ദേത് എന്നിവരുൾപ്പെടെ പ്രധാന സുരക്ഷാ, ഇന്റലിജൻസ് ഉദ്യോഗസ്ഥർ പങ്കെടുത്തു. സ്ഫോടനത്തിൽ സൈന്യം ഉപയോഗിക്കുന്ന തരം രാസവസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന് സംശയം അധികൃതര്‍ ഉന്നയിക്കുന്നതായി അധികൃതര്‍ അറിയിക്കുന്നു.






























