പത്തനംതിട്ട : കെട്ടിട നിർമ്മാണത്തിന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണെങ്കിലും പറമ്പില്‍ നില്‍ക്കുന്ന തടി കൊടുത്താല്‍ ഇന്ന് വിലയില്ല. ഇടനിലക്കാരുടെ കടുത്ത ചൂഷണമാണ് എവിടെയും, പ്രത്യേകിച്ച് പത്തനംതിട്ട ജില്ലയില്‍. സംഘടനയും തടിക്കച്ചവടക്കാരുടെ പ്രാദേശിക കൂട്ടായ്മയുമെല്ലാം ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്. വീട് നിര്‍മ്മാണത്തിന് ജനല്‍, കതക്, കട്ടിള എന്നിവയ്ക്ക് തേക്ക് തടിയാണ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്. ഇതിനുള്ള ഉരുപ്പടികള്‍ മില്ലില്‍ നിന്നോ തടിക്കച്ചവടക്കാരില്‍നിന്നോ വാങ്ങിയാല്‍ വന്‍ വില നല്‍കേണ്ടിവരും. തീവെട്ടിക്കൊള്ളയാണ് ഈ മേഖലയില്‍ നടക്കുന്നത്. നികുതി ഇല്ലാതെയുള്ള കച്ചവടമാണ് ഏറെയും നടക്കുന്നത്. ഈ മേഖലയില്‍ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയും ഉണ്ടാകാറില്ല. അതിനാല്‍ത്തന്നെ വന്‍ നികുതിവെട്ടിപ്പ് നടക്കുന്ന ഒരു മേഖലകൂടിയാണ് ഇത്.
തടി ഉരുപ്പടികള്‍ വാങ്ങുമ്പോള്‍ ക്യുബിക് അടിയും ഇഞ്ചും മില്ലിമീറ്ററുമൊക്കെ പറഞ്ഞ് കണക്കുകള്‍ പെരുപ്പിച്ച് വില ഈടാക്കും. എന്നാല്‍ തന്റെ പുരയിടത്തില്‍ നില്‍ക്കുന്ന ഒരു തടി കൊടുത്താല്‍ കര്‍ഷകന് വില കിട്ടാറില്ല. പ്ലാവ്, ആഞ്ഞിലി, തേക്ക് എന്നീ മരങ്ങളാണ് വിലയില്ലെന്നുപറഞ്ഞ് തഴയപ്പെടുന്നത്. 50,000 ലഭിക്കേണ്ട മരത്തിന് ഇവര്‍ വിലപറയുന്നത് 15,000 രൂപയില്‍ താഴെ മാത്രമാണ്. ഒരാള്‍ വന്ന് വില പറയുന്ന തടി മറ്റൊരു കച്ചവടക്കാരന്‍ വാങ്ങാറില്ല. തേക്ക് തടിക്കുപോലും വിലയിടിക്കുക ഇവരുടെ പതിവാണ്. എത്ര വണ്ണമുള്ള തേക്കാണെങ്കിലും ശരി വില്‍ക്കാന്‍ ചെന്നാല്‍ ഇത് വിറകിനു മാത്രമേ കൊള്ളുവെന്നും കൊള്ളിയുടെ വില തരാമെന്നുമാണ് കച്ചവടക്കാരുടെ പക്ഷം. ഫലത്തില്‍ കച്ചവടക്കാരുടെ വന്‍ ചൂഷണമാണ് ഈ മേഖലയില്‍ നടക്കുന്നത്.
തടിയ്ക്ക് ഡിമാൻഡ് കൂടിയിട്ടും കച്ചവടക്കാർ വിലയിടിക്കുമ്പോൾ കിട്ടുന്നവിലക്ക് തടി കൊടുക്കേണ്ട ഗതികേടിലാണ് കടക്കെണിയിലായ കര്‍ഷകര്‍. സാധാരണക്കാരന്റെ പറമ്പിലുള്ള തടി ചുളുവിലയ്ക്ക് കൊണ്ടുപോയി വന്‍ വിലക്ക് വിറ്റ് കൊള്ളലാഭം കൊയ്യുകയാണ് കച്ചവടക്കാർ. തടിവിലയെക്കുറിച്ചുള്ള അജ്ഞതയും ചൂഷണത്തിന് കാരണമാണ്. കേരളത്തിലെ തടികൾ മികച്ച ഗുണനിലവാരവും ദീർഘകാലം നിലനിൽക്കുന്നതും ആയതിനാല്‍ സംസ്ഥാനത്തിന് പുറത്തേക്ക് വന്‍തോതില്‍ കൊണ്ടുപോകുന്നുണ്ട്. കൂടാതെ പെരുമ്പാവൂർ, തൃശൂർ കേന്ദ്രീകരിച്ച് വലിയ തോതിൽ ഫർണിച്ചർ ഫാക്ടറികൾ പ്രവ ർത്തിക്കുന്നുണ്ട്. തടിയുടെ ആവശ്യവും വിലയും കൂടിയിട്ടും കേരളത്തിലെ കര്‍ഷകരെ ചൂഷണം ചെയ്യുകയാണ് കച്ചവടക്കാര്‍.






























