ന്യൂഡൽഹി : ഡൽഹി ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ അഞ്ചുപേരെ തിരിച്ചറിഞ്ഞു. യുപി സ്വദേശി ദിനേശ് മിശ്ര, തുണിക്കട നടത്തുന്ന ഡൽഹി സ്വദേശി അമർ കടാരിയ, ഓട്ടോറിക്ഷ ഡ്രൈവര്‍ മൊഹ്സിൻ, ബിഹാർ സ്വദേശി പങ്കജ് സൈനി, 21കാരനായ യുപി സ്വദേശി റുമാൻ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. 22 കാരനായ സൈനി ഒരു ബന്ധുവിനെ മെട്രോ സ്റ്റേഷനിൽ വിടാൻ എത്തിയതായിരുന്നു. ചെങ്കോട്ടയ്ക്ക് സമീപം ഞായറാഴ്ച വൈകിട്ടാണ് ഒൻപത് പേരുടെ മരണത്തിന് ഇടയാക്കിയ ഉഗ്രസ്‌ഫോടനം ഉണ്ടായത്. അതേസമയം 13പേര്‍ മരിച്ചതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. മരണ സംഖ്യ ഉയരാനാണ് സാധ്യത. 30ലേറെ പേർ പരിക്കേറ്റ് ചികിത്സയിലാണ്. കൊല്ലപ്പെട്ട മറ്റുള്ളവര്‍ ഡൽഹി, യുപി സ്വദേശികളാണെന്നാണ് വിവരം.
സ്‌ഫോടനത്തിന് പിന്നില്‍ പാക് ഭീകരസംഘടനയായ ജെയ്ഷെ-മുഹമ്മദാണെന്ന് സൂചനകള്‍. സ്‌ഫോടനത്തിന് മുന്‍കാല ആക്രമണങ്ങളുമായി, പ്രത്യേകിച്ച് പുല്‍വാമ ഭീകരാക്രമണവുമായി സാമ്യമുള്ളതാണെന്നും അധികൃതർ വ്യക്തമാക്കുന്നു. ഏകദേശം മൂന്ന് മാസത്തെ ഇടവേളകളില്‍ നടത്തിയ പഹല്‍ഗാം ആക്രമണത്തിന് സമാനമായി മറ്റൊരു ആക്രമണം നടത്താന്‍ ജെയ്ഷെ-മുഹമ്മദ് വീണ്ടും ശ്രമിച്ചിരിക്കാമെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ റെഡ് ഫോര്‍ട്ട് പ്രദേശത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ചാവേര്‍ ഭീകരാക്രമണ സാധ്യതയാണ് പോലീസ് പരിശോധിക്കുന്നത്. അപകടം നടന്ന സ്ഥലം തെളിവ് ശേഖരണത്തിന്റെ ഭാഗമായി വെള്ള കർട്ടൻ കൊണ്ട് മൂടിയിട്ടുണ്ട്. ആറ് കാറുകളും രണ്ട് ഇ-റിക്ഷകളും ഒരു ഓട്ടോറിക്ഷയുമാണ് സ്ഫോടനത്തിൽ കത്തിനശിച്ചത്.
ഇന്നലെ രാത്രി പഹാർഗഞ്ച്, ദര്യഗഞ്ച്, പരിസര പ്രദേശങ്ങളിലെ ഹോട്ടലുകളിൽ രാത്രി മുഴുവൻ പോലീസ് പരിശോധന നടത്തി. ഹോട്ടൽ രജിസ്റ്ററുകൾ പോലീസ് സംഘം പരിശോധിച്ചു. പരിശോധനയിൽ നാല് പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു. സ്ഫോടനവുമായി ബന്ധപ്പെട്ട് പോലീസ് 13 പേരെ ഇതുവരെ ചോദ്യം ചെയ്തു. സ്‌ഫോടനം നടന്ന് മണിക്കൂറുകള്‍ക്കകം കാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഗുഡ്ഗാവ് സ്വദേശിയെ പോലീസ് കണ്ടെത്തി. വാഹനം മറ്റൊരാള്‍ക്ക് വിറ്റതായി വാഹന ഉടമ അന്വേഷണത്തിനിടെ അവകാശപ്പെട്ടു. സംഭവത്തില്‍ ഉള്‍പ്പെട്ട വാഹനത്തിന്റെ ഇപ്പോഴത്തെ ഉടമയെ കണ്ടെത്താന്‍ പോലീസ് ആര്‍ടിഒയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുവരികയാണ്. ഊഹാപോഹങ്ങളിൽ അധിഷ്ഠിതമായ നിഗമനങ്ങള്‍ക്ക് പകരം ഫോറന്‍സിക് തെളിവുകള്‍ക്കാണ് ഊന്നല്‍ നല്‍കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.






























