ന്യൂഡല്‍ഹി : ഒമിക്രോൺ ഭീഷണി നേരിടുന്ന അടിയന്തര സാഹചര്യം ചർച്ച ചെയ്യാൻ യോഗം വിളിച്ച് ദില്ലി സർക്കാർ. ഡിസാസ്റ്റർ മാനേജ്മെന്‍റ് അഥോറിറ്റിയുടെ യോഗം നാളെ ചേരും. അന്താരാഷ്ട്ര വിമാന സർവീസുകൾ തുടങ്ങുന്നതിൽ സർക്കാരിന് ആശങ്കയുണ്ട്. വ്യോമയാന മന്ത്രാലയ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. അതേസമയം മന്‍ കി ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ഒമിക്രോണ്‍ വകഭേദം വെല്ലുവിളി ഉയര്‍ത്തുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ അഭിസംബോധനയ്ക്ക് പ്രധാന്യമേറും. ലോകത്ത് ഒമിക്രോണ്‍ വകഭേദം ഉയർത്തുന്ന ഭീഷണിയെക്കുറിച്ചാകും പ്രധാനമായും മോദി മൻ കി ബാത്തിൽ പ്രതിപാദിക്കുക. രാജ്യത്ത് കൊവിഡ് ജാഗ്രത കൈവിടരുതെന്ന സന്ദേശം പ്രധാനമന്ത്രി നല്‍കുമെന്നാണ് പ്രതീക്ഷ.
പുതിയ കൊവിഡ് വകഭേദത്തിൽ പരിഭ്രാന്ത്രി വേണ്ടെന്ന് ഐസിഎംആർ അറിയിച്ചിട്ടുണ്ട്. ജാഗ്രത തുടർന്നാൽ മതി. അതിതീവ്ര വ്യാപനത്തിനുള്ള തെളിവുകൾ ഇതുവരെയില്ലാ. വാക്സിനേഷൻ നടപടിയെ പുതിയസാഹചര്യം ബാധിക്കരുത് എന്നും ഐസിഎംആർ. പുതിയ വകഭേദത്തിലൂടെ ഉണ്ടാവുന്ന ഭീഷണി നേരിടണമെന്നും അതിനായി വേണ്ട നടപടികൾസ്വീകരിക്കണമെന്നും നരേന്ദ്രമോദി നിർദേശിച്ചു. ഒമിക്രോൺ വൈറസിനെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പ്രതിരോധമുറപ്പിക്കാൻ കൊവിഡ് വാക്സീൻ രണ്ടാം ഡോസിന്‍റെ വിതരണം വേഗത്തിലാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. വിദേശ രാജ്യങ്ങളിൽ കൊവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോൺ കണ്ടെത്തിയതിന് പിന്നാലെയാണ് ഉന്നതതലയോഗം വിളിച്ച് പ്രധാനമന്ത്രി ഇന്നലെ സാഹചര്യം വിലയിരുത്തിയത്.





























