ദില്ലി : രാജ്യതലസ്ഥാനത്ത് ലോക്ഡൗൺ ഏർപ്പെടുത്താൻ തയാറെന്ന് സുപ്രീംകോടതിയിൽ ഡൽഹി സർക്കാർ. ഡൽഹി സർക്കാരിന്റെ നിലപാട് അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തിലാണ്. ഡൽഹിയുടെ നിലവിലെ അവസ്ഥ ഗുരുതരമാണെന്നും അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും കോടതി അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ഡൽഹി സർക്കാർ തയാറായത്.
സ്വകാര്യ വാഹനങ്ങൾ പരമാവധി ഉപേക്ഷിക്കാൻ സംസ്ഥാന സർക്കാർ ആഹ്വാനം ചെയ്തിട്ടുണ്ട്. നില മെച്ചപ്പെടുന്നതു വരെ സ്വകാര്യ വാഹനങ്ങൾ ഒഴിവാക്കി പൊതുഗതാഗത സൗകര്യങ്ങൾ ഉപയോഗിക്കാനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി മെട്രോ, ബസ് സർവീസുകൾ വർധിപ്പിക്കുന്നത് ചർച്ച ചെയ്യാൻ സംസ്ഥാന സർക്കാർ ഇന്ന് അടിയന്തര യോഗം വിളിച്ചു.
മെട്രോ സർവീസുകൾ കൂട്ടാനും കൂടുതൽ ഡിടിസി ബസുകൾ ലഭ്യമാക്കാനുമാണ് ആലോചിക്കുന്നത്. വാഹനങ്ങളിൽ നിന്നുള്ള പുകയും നിർമാണ പ്രവർത്തനങ്ങളിൽ നിന്നുണ്ടാകുന്ന പൊടിയും കുറയ്ക്കാനാണു നിലവിലെ പ്രതിരോധ നടപടികൾ സ്വീകരിച്ചിരിക്കുന്നതെന്ന് മന്ത്രി ഗോപാൽ റായ് പറഞ്ഞു. സ്കൂളുകൾക്കും മറ്റും അവധി നൽകുകയും സർക്കാർ ഓഫീസുകളിൽ വർക്ക് ഫ്രം ഹോം ഏർപ്പെടുത്തുകയും ചെയ്തത് ഈ സാഹചര്യത്തിലാണ്.
2 ദിവസം ലോക്ഡൗൺ ഏർപ്പെടുത്തിയാൽ പോലും ഒട്ടേറെ സാധാരണക്കാരെ അതു ബാധിക്കുമെന്നാണു വിലയിരുത്തൽ. കോവിഡ് നില മെച്ചപ്പെട്ട് ജനജീവിതം സാധാരണമായിരിക്കെയാണു നിലവിലെ പ്രതിസന്ധി. വീണ്ടുമൊരു അടച്ചിടൽ കടുത്ത പ്രതിസന്ധിക്കു കാരണമാകുമെന്നു വ്യാപാരികളും ചെറുകിട കച്ചവടക്കാരുമെല്ലാം പറയുന്നു.
വയലവശിഷ്ടങ്ങള്‍ കത്തിക്കുന്നത് ഏതാനും ദിവസത്തേക്കെങ്കിലും നിര്‍ത്തിവെയ്ക്കാന്‍ ഹരിയാന–പഞ്ചാബ് ചീഫ്സെക്രട്ടറിമാരുടെ യോഗത്തില്‍ തീരുമാനിക്കണമെന്നും കോടതി പറഞ്ഞു. കര്‍ഷകരെ മാത്രം കുറ്റപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ല. വയലവിശഷ്ടങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ബദല്‍ സംവിധാനങ്ങള്‍ ശക്തമാക്കണം. രാഷ്ട്രീയത്തിനപ്പുറത്ത് വിഷയത്തില്‍ യോജിച്ച പ്രവര്‍ത്തനം ആവശ്യമാണെന്നും കോടതി പറഞ്ഞു.