ന്യൂഡല്‍ഹി : കൊവിഡ് ബാധിച്ച ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന് പ്ലാസ്മ തെറാപ്പി നടത്തി. പനിയില്ലെന്നും 24 മണിക്കൂര്‍ തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണം തുടരുമെന്നും സത്യേന്ദര്‍ ജെയിന്റെ ഓഫീസ് അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച നടത്തിയ രണ്ടാം പരിശോധനയിലാണ് ആരോഗ്യ മന്ത്രിക്ക് രോഗം സ്ഥിരീകരിച്ചത്. ന്യൂമോണിയാ ബാധിച്ചതിനെ തുടർന്ന് ആരോഗ്യനില മോശമായ അദ്ദേഹം നിലവിൽ ഡല്‍ഹി മാക്സ് ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.
ഡല്‍ഹിയില്‍ കൊവിഡ് രോഗ വര്‍ധന ഗുരുതരമായി തുടരുന്നതിനിടെയാണ് ആരോഗ്യ മന്ത്രിക്ക് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആണ് ആരോഗ്യ മന്ത്രിയുടെ അധിക ചുമതല വഹിക്കുന്നത്. ഇന്നലെ മാത്രം 3137 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന കണക്കാണിത്. ഇതോടെ രോഗികളുടെ എണ്ണം അൻപത്തിമൂവായിരം കടന്നു. ഡല്‍ഹിയിൽ ഇതുവരെ 2035 മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അതേസമയം കൊവിഡ് രോഗികളെ നിർബഡമായി അഞ്ച് ദിവസം സർക്കാർ നിരീക്ഷണത്തിലാക്കണമെന്ന ഉത്തരവ് ഡല്‍ഹി ലഫ്. ഗവർണർ പുറത്തിറക്കി. നേരത്തെ ലക്ഷണങ്ങൾ കാണിക്കാത്ത രോഗികളെയും ചെറിയ ലക്ഷണങ്ങൾ ഉള്ളവരെയും ഡല്‍ഹിയിൽ വീടുകളിൽ നിരീക്ഷണത്തിലാക്കുകയായിരുന്നു പതിവ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശത്തെ തുടർന്നാണ് പുതിയ ഉത്തരവ്.