ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി 10,12 ക്ലാസ് പരീക്ഷകൾ പാസായതിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടണമെന്ന സിഐസി ഉത്തരവ് ഡൽഹി ഹൈക്കോടതി റദ്ദാക്കി. മോദിയുടെ കേസിൽ വിധി പറഞ്ഞ അതേ ജഡ്ജിയാണ് ഈ ഉത്തരവും റദ്ദാക്കിയത്. സ്മൃതി ഇറാനി 10,12 ക്ലാസ് പരീക്ഷകൾ പാസായ വിവരങ്ങൾ പുറത്തുവിടണമെന്നായിരുന്നു സിഐസി ഉത്തരവ്. ഇതിനെ മറികടന്നാണ് ഹൈക്കോടതി വിധി. നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദം സംബന്ധിച്ച വിവരങ്ങൾ പുറത്തു വിടേണ്ടെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. സര്‍ട്ടിഫിക്കറ്റുകൾ പരിശോധിക്കണമെന്ന വിവരാവകാശ കമ്മീഷന്‍ ഉത്തരവ് റദ്ദാക്കിയിരിക്കുകയാണ് കോടതി.
പ്രധാനമന്ത്രിയുടെ ബിരുദവുമായി ബന്ധപ്പെട്ട് വലിയ ആരോപണ പ്രത്യാരോപണങ്ങളാണ് ഉയര്‍ന്നിരുന്നത്. 1978 ലെ എല്ലാ ബിരുദ സര്‍ട്ടിഫിക്കറ്റുകളും പരിശോധിക്കണം എന്ന ഉത്തരവായിരുന്നു വിവരാവകാശ കമ്മീഷന്‍ ഇതുമായി ബന്ധപ്പെട്ട് നല്‍കിയിരുന്നത്. വിവരാവകാശ കമ്മീഷന്‍റെ ഈ ഉത്തരവ് ചോദ്യം ചെയ്തു കൊണ്ട് ഡൽഹി സര്‍വ്വകലാശാലയാണ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. ഫെബ്രുവരിയില്‍ മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വാദങ്ങൾ പൂര്‍ത്തിയായിരുന്നു. പിന്നീട് കേസ് വിധി പറയാന്‍ മാറ്റുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇന്നാണ് വിഷയത്തില്‍ ഡൽഹി ഹൈക്കോടതി ഉത്തരവായത്. ഡൽഹി സര്‍വ്വകലാശലയ്ക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഹാജരായത്. അപരിചിതരായ ആളുകൾക്ക് മുന്നില്‍ ബുരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ നല്‍കേണ്ടതില്ല എന്ന നിലപാടാണ് ഡൽഹി സര്‍വ്വകലാശാല വിഷയത്തില്‍ സ്വീകരിച്ചത്.





























