ന്യൂഡൽഹി: ഡൽഹി കലാപ ഗൂഢാലോചന കേസിൽ യുഎപിഎ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന വിദ്യാർഥി നേതാക്കളായ ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും ജാമ്യഹർജികൾ ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിചാരണക്കോടതി ഇവരുടെ മൂന്നാമത്തെ ജാമ്യാപേക്ഷയും തള്ളിയ സാഹചര്യത്തിലാണ് ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരിക്കുന്നത്. പ്രതികളുടെ ജാമ്യാപേക്ഷയെ ശക്തമായി എതിർത്ത് ഡൽഹി പോലീസ് ഇതിനകം തന്നെ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. ഈ അപ്പീൽ പൂർണമായും നിയമവിരുദ്ധമാണെന്നും, കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള ഗൂഢനീക്കമാണ് പ്രതികൾ ഇതിലൂടെ നടത്തുന്നതെന്നുമാണ് പോലീസിന്റെ പ്രധാന വാദം.
കേസിൽ സാക്ഷിവിസ്താരം പൂർത്തിയായ ശേഷം മാത്രമേ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കാവൂ എന്നാണ് സുപ്രിംകോടതിയുടെ മുൻ വിധിയിലുള്ള നിർദേശം. ഈ സുപ്രധാന നിർദേശം നിലനിൽക്കെയാണ് വീണ്ടും ജാമ്യത്തിനായി ഇവർ കോടതിയെ സമീപിച്ചിരിക്കുന്നത്. വിവാദമായ ഡൽഹി കലാപവുമായി ബന്ധപ്പെട്ട് 2020ൽ അറസ്റ്റിലായ ഉമർ ഖാലിദും ഷർജീൽ ഇമാമും അന്ന് മുതൽ വിചാരണത്തടവുകാരായി ജയിലിൽ തുടരുകയാണ്.































