ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരെ കോക്രോച്ച് ജനതാ പാർട്ടി സെപ്റ്റംബർ അഞ്ചാം തീയതി നടത്താനിരിക്കുന്ന പ്രതിഷേധ മാർച്ചിന് ഡൽഹി പോലീസ് അനുമതി നിഷേധിച്ചു. ഇന്ത്യ ഗേറ്റിൽ നിന്ന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് നടത്താനിരുന്ന മാർച്ചിനാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. നിരോധനാജ്ഞ നിലനിൽക്കുന്ന പ്രദേശമായതിനാൽ ഇവിടെ മാർച്ച് അനുവദിക്കാനാകില്ലെന്നാണ് പോലീസിന്റെ വിശദീകരണം. മുൻകൂർ അനുമതിയോടെ ജന്തർ മന്തറിന് സമീപം മാത്രം പ്രതിഷേധങ്ങൾ നടത്താമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ച് സമരവേദി മാറ്റുന്നതിലുൾപ്പെടെ സിജെപി നേതാക്കളുമായി പോലീസ് ചർച്ച നടത്തും. പ്രതിഷേധ സാധ്യതകൾ മുൻകൂട്ടി വിലയിരുത്തുന്നതിനും പ്രദേശത്തെ സുരക്ഷ കർശനമാക്കുന്നതിനുമായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ പ്രത്യേക യോഗം ചേർന്നു. ഇതിന് പുറമെ മാർച്ചിൽ പങ്കെടുക്കാൻ എത്തുന്നവരുടെ വിവരങ്ങൾ ശേഖരിക്കാൻ ഇന്റലിജൻസ് വിഭാഗത്തിന് ഡൽഹി പോലീസ് മേധാവി നിർദേശം നൽകിയിട്ടുണ്ട്.
പോലീസ് അനുമതി നിഷേധിച്ചെങ്കിലും സമരത്തിനായുള്ള തയ്യാറെടുപ്പുകൾ കൂടുതൽ ശക്തമാക്കുകയാണ് സിജെപി നേരത്തെ നടന്ന പാർലമെന്റ് മാർച്ചിനിടെ പരിക്കേറ്റ വിദ്യാർഥികളും നീറ്റ് പരീക്ഷാ ക്രമക്കേടിൽ മനംനൊന്ത് ജീവനൊടുക്കിയ വിദ്യാർഥികളുടെ കുടുംബാംഗങ്ങളും അഞ്ചാം തീയതി നടക്കുന്ന പ്രതിഷേധത്തിൽ അണിനിരക്കും. കഴിഞ്ഞ ജൂലൈ 25ന് കേന്ദ്രസർക്കാർ നൽകിയ വാഗ്ദാനങ്ങൾ ഇതുവരെ നടപ്പിലാക്കാത്തതിനാലാണ് സിജെപി ഇപ്പോൾ രണ്ടാം ഘട്ട പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.






























