ദില്ലി: വടക്കു കിഴക്കൻ ദില്ലിയിലെ സംഘർഷത്തിൽ മരണം അഞ്ചായി. പൗരത്വ നിയമഭേദഗതിയെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുള്ള സംഘർഷങ്ങളാണ് ആക്രമാസക്തമായി കലാപാന്തരീക്ഷത്തിലേക്ക് മാറിയത്. പേര് ചോദിച്ചാണ് മർദ്ദനം നടക്കുന്നതെന്നും പോലീസ് ആക്രമണങ്ങൾക്ക് ഒത്താശ ചെയ്യുന്നതായും പരിക്കേറ്റവർ ആരോപിക്കുന്നു. വടക്ക് കിഴക്കൻ ദില്ലിയിൽ പത്തിടങ്ങളിൽ നിരോധനാജ്ഞ തുടരുകയാണ്, കൂടുതൽ സേന സ്ഥലത്തെത്തിയിട്ടുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. പരീക്ഷകളും മാറ്റിവച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ഇന്നും ചേരും. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താനാണ് യോഗം ചേരുന്നത്. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളും അടിയന്തര യോഗം വിളിച്ച് ചേർത്തിട്ടുണ്ട്. സംഘർഷം തുടരുന്ന സാഹചര്യത്തിൽ ദില്ലി പരിസ്ഥിതി മന്ത്രി ദോപാൽ റായി അർദ്ധരാത്രിയോടെ ലഫ്നന്റ് ഗവർണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ആക്രമണത്തിന് ആഹ്വാനം ചെയ്തെന്ന് ആരോപിച്ച് ബിജെപി നേതാവ് കപിൽ മിശ്രയ്ക്കെതിരെ ജാമിയ കോ ഓർഡിനേഷൻ കമ്മിറ്റി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. മിശ്രയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്.
സംഘർഷത്തിനിടെ പോലീസിന് നേരെ വെടിവച്ച മുഹമ്മദ് ഷാരൂഖ് എന്നയാളെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മോജ്പൂരിൽ കല്ലേറിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഗോകുൽപുരി പോലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ രത്തൻലാൽ ഉൾപ്പെടെ അഞ്ച് പേരാണ് ആക്രമണങ്ങളിൽ മരിച്ചത്. 105 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ ഇതിൽ എട്ട് പേരുടെ നില ഗുരുതരമാണ്.