ന്യൂഡല്‍ഹി : രാജ്യത്ത് മുസ്ലിം ന്യൂനപക്ഷ സമൂഹങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്നതായുള്ള നിരവധി വാർത്തകൾ മുൻപും പുറത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസം ജഹാംഗീർ പുരിയിൽ നടന്ന ഹനുമാൻ ജയന്തി ഘോഷയാത്രയ്‌ക്ക് നേരെയുണ്ടായ ആക്രണമണവും അടിച്ചമർത്തലിന്റെ ഭാഗമായാണ് ജനങ്ങൾ കാണുന്നത്. ബിജെപി ഭരിക്കുന്ന കോർപ്പറേഷനാണ് ജഹാംഗീർ പുരി. രാം നവമി, ഹനുമാന്‍ ജയന്തി ആഘോഷങ്ങളുടെ മറവിലാണ് ഉത്തരേന്ത്യയില്‍ സംഘർഷം ഉണ്ടായത്. അക്രമങ്ങള്‍ക്ക് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ഹനുമാൻ ജയന്തി ഘോഷയാത്ര നടത്താൻ ഡൽഹി പോലീസ് അനുമതി നൽകിയെങ്കിലും ജഹാംഗീർ പുരിയിൽ ഘോഷയാത്ര നടത്താൻ അനുമതി നൽകിയിട്ടില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പോലീസിന് പോലും അനുവാദമില്ലാതെ കയറി ചെല്ലാൻ പറ്റാത്ത ഒരു പ്രദേശം കൂടിയാണ് ജഹാംഗീർ പുരി. കൂടാതെ തോക്കുകളും വാളുകളും ദണ്ഡുകളും മറ്റ് ആയുധങ്ങളുമേന്തിയ 200ാളം പേർക്ക് പ്രകോപന മുദ്രാവാക്യങ്ങളും ഡിജെ മ്യുസിക്കുമായി ഒരേ പ്രദേശത്ത് മൂന്ന് തവണ ഹനുമാൻ ജയന്തി ഘോഷയാത്ര നടത്തിയെന്നുമാണ് റിപ്പോർട്ട്. മൂന്നാം ഘോഷയാത്ര മുസ്ലിം ന്യൂനപക്ഷങ്ങൾ തിങ്ങിത്താമസിക്കുന്ന ഗലിയിയിൽ നോമ്പുതുറയുടെ നേരത്ത് പള്ളിക്ക് മുന്നിൽ നിർത്തി ഉച്ചഭാഷിണിയിലുടെ വിദ്വേഷ മുദ്രാവാക്യങ്ങൾ മുഴക്കികൊണ്ടിരുന്നപ്പോൾ ഡൽഹി പോലീസ് നോക്കിനിന്നത് ഗൂഡാലോചനയുടെ ഭാഗമാണോ എന്നുള്ള സംശയവും ഉയർന്ന് കഴിഞ്ഞിരിക്കുന്നു.
വർഗീയ സംഘർഷം നടന്ന ദിവസം രാത്രി ജഹാംഗീർപുരിയിൽ പോലീസ് റെയ്ഡും അറസ്റ്റും നടത്തുന്ന അതേ നേരത്ത് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ആദേഷ് ഗുപ്തയും ഹൻസ്രാജ് ഹൻസ് എം.പിയും പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പോലീസ് സ്റ്റേഷനിൽ വാർത്താസമ്മേളനം നടത്തിയെന്നതും ജനങ്ങളെ ഞെട്ടിച്ചു. അവർക്ക് ചുറ്റിലും നിന്ന് നിരവധി ആളുകൾ പോലീസ് സ്റ്റേഷൻ വളപ്പിൽ ജയ്ശ്രീരാം മുഴക്കികൊണ്ടിരിന്നു. ഇതിനെല്ലാം പുറമെ ഇന്ന് രാവിലെ മുതൽ ജഹാംഗീര്‍ പുരിയില്‍ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചു നീക്കുന്ന നടപടിയും ബിജെപി ഭരിക്കുന്ന മുൻസിപ്പൽ കോർപറേഷൻ ആരംഭിച്ചു. എന്നാൽ നടപടികൾ നിർത്തിവയ്ക്കാനും തൽസ്ഥിതി തുടരാനും സുപ്രീംകോടതി ഉത്തരവിട്ടെങ്കിലും ഇത്തരം പ്രവർത്തനങ്ങൾ എല്ലാം സംശയത്തിന്റെ നിഴലിലാണ്. അതേസമയം, സുപ്രീംകോടതി വിധി വന്നതിനു ശേഷവും ഒഴിപ്പിക്കല്‍ നടപടികള്‍ തുടരുന്നതായും പരാതികളുണ്ട്.