പത്തനംതിട്ട: വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം (എസ്.ഐ.ആർ) ദേശീയ പൗരത്വ രജിസ്റ്റർ നടപ്പിലാക്കാനുള്ള പിൻവാതിൽ ശ്രമമാണെന്ന് സംശയിക്കുന്നതായി എസ്ഡിപിഐ സംസ്ഥാന സമിതിയംഗം ജോർജ് മുണ്ടക്കയം പറഞ്ഞു. ‘എസ്.ഐ.ആർ- പൗരത്വ നിഷേധം അനുവദിക്കില്ല’ എന്ന മുദ്രാവാക്യമുയർത്തി എസ്‌ഡിപിഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജാഗ്രതാ കാംപയിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ടയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. എസ്.ഐ.ആർ നടപ്പിലാക്കിയ ബീഹാർ സംസ്ഥാനത്തെ അനുഭവം പരിശോധിച്ചാൽ അർഹരായ വോട്ടർമാർക്ക് വോട്ടവകാശം നിഷേധിക്കാൻ എസ്.ഐ.ആർ ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന് വ്യക്തമാണ്.
69 ലക്ഷം വോട്ടർമാർക്കാണ് ബീഹാറിൽ വോട്ടവകാശം നിഷേധിക്കപ്പെട്ടത്. ഇവരിൽ 34 ശതമാനവും മുസ്ലിങ്ങളാണ്. അതുകൊണ്ടുതന്നെ പുതിയ പരിഷ്കരണം രാജ്യത്തെ പ്രബല ന്യൂനപക്ഷമായ മുസ്ലിങ്ങളുടെ പൗരത്വ നിഷേധത്തിന് വഴിയൊരുക്കുമെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡൻ്റ് എസ് മുഹമ്മദ് അനീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സലീം മൗലവി, ജില്ലാ ട്രഷറര്‍ ഷാജി കോന്നി സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റുമാരായ എം ഡി ബാബു, മുഹമ്മദ് പി സലീം, ജില്ലാ ജനറൽ സെക്രട്ടറി അൻസാരി മുട്ടാർ, ജില്ലാ സെക്രട്ടറിമാരായ ഷഫ്നാ റാഷിദ്, ഷെയ്ഖ് നജീർ, സുധീർ കോന്നി സംബന്ധിച്ചു.





























