കൊച്ചി : പനിയും ചുമയും വരുമ്പോൾ കാലാവസ്ഥാ മാറ്റം മൂലമാണെന്ന് സ്വയം ഉറപ്പിച്ച് വീട്ടുചികിത്സ ചെയ്യുന്നവരുടെ എണ്ണം കൂടുന്നു. കോവിഡ് ലക്ഷണങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ആർ.ടി.പി.സി.ആർ പരിശോധന നടത്താനോ അധികൃതരെ അറിയിക്കാനോ തയ്യാറാകാത്ത സാഹചര്യവും വ്യാപകമാകുന്നുണ്ട്. കോവിഡ് പരിശോധിക്കാതെ പനി കുറയാനുള്ള മരുന്നും വീട്ടുചികിത്സയുമായി ഏഴ് ദിവസം വീട്ടിൽ കഴിയുകയാണ് ഇക്കൂട്ടർ. കൂടുതൽ ദിവസം ക്വാറന്റീനിൽ ഇരിക്കാനും ആശുപത്രിയിൽ പോയി പരിശോധിക്കാനും തയ്യാറല്ലാത്തവരാണ് ഇത്തരത്തിൽ പ്രവർത്തിക്കുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. ഇത് കോവിഡ് പ്രതിരോധത്തെ ദോഷകരമായി ബാധിക്കും. രോഗിയുമായി സമ്പർക്കത്തിലുള്ളവർ പുറത്തിറങ്ങുന്നതിന് ഇത് അവസരമൊരുക്കും. ഇത് രോഗ വ്യാപനത്തിനും കാരണമാകും.
സർക്കാർ ആശുപത്രികളിൽ ആർ.ടി.പി.സി.ആർ പരിശോധന നടത്തിയാൽ ഫലമെത്താൻ താമസിക്കുന്നതും സ്വകാര്യ സ്ഥാപനങ്ങളിൽ കുടുംബാംഗങ്ങളെല്ലാം ചേർന്ന് പരിശോധന നടത്താൻ തയ്യാറല്ലാത്തവരും ഒന്നും നോക്കാതെ വീട്ടിലിരിപ്പാണ് ഇപ്പോൾ. ഇത് കോവിഡനന്തര ചികിത്സയെയും ബാധിക്കും. കോവിഡ് സങ്കീർണതകളുണ്ടായാൽ ചികിത്സ വൈകാനും കാരണമാകുമെന്ന് ആരോഗ്യവകുപ്പ് പറഞ്ഞു. കോവിഡ് കുറഞ്ഞെങ്കിലും ജാഗ്രത തുടർന്നാലേ രോഗത്തെ പിടിച്ചുനിർത്താൻ സാധിക്കുകയുള്ളൂവെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. പലരും സ്ട്രിപ്പുകൾ ഉപയോഗിച്ച് പരിശോധന നടത്തുകയും പോസിറ്റീവാണെന്ന് അറിഞ്ഞാൽ അധികൃതരെ അറിയിക്കാതെ ചികിത്സകൾ നടത്തുകയും ചെയ്യുന്നുണ്ട്. സ്ട്രിപ്പുകൾ വിപണിയിൽ കിട്ടുമെങ്കിലും ഇവ ഉപയോഗിച്ചതിനു ശേഷം ആരോഗ്യവകുപ്പിനെ അറിയിക്കണമെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു.