തിരുവനന്തപുരം: ബഡ്‌സ് സ്കൂളുകളിൽ എട്ട് കുട്ടികൾക്ക് ഒരു അധ്യാപകനെന്ന രീതി കർശനമായി നടപ്പാക്കണമെന്ന് സാമൂഹികനീതി വകുപ്പ്. ഭിന്നശേഷിക്കുട്ടികൾക്ക് തെറാപ്പി നൽകുമ്പോൾ രക്ഷാകർത്താക്കളുടെ സാന്നിധ്യം ഉറപ്പാക്കണം. നേരിട്ടോ സി.സി.ടി.വി.കൾ വഴിയോ തെറാപ്പി യൂണിറ്റിൽ നടക്കുന്ന കാര്യങ്ങൾ രക്ഷാകർത്താക്കൾക്ക് കാണാനാകണം. കുട്ടികളുടെ പരിശോധനാ റിപ്പോർട്ടുകളും മുൻകാല ചരിത്രവും സ്കൂൾ രജിസ്റ്ററിൽ ഉൾപ്പെടുത്തണമെന്നും വകുപ്പിന്റെ കരട് നിർദേശത്തിൽ പറയുന്നു. ഈ രംഗത്ത് സ്വകാര്യ സ്ഥാപനങ്ങൾ നൽകുന്ന സേവനങ്ങളുടെ നിരക്കും ഏകീകരിക്കും.ബഡ്‌സ് സ്കൂളുകളിൽ എല്ലാ മാസവും ഒരു ഡോക്ടർ സ്കൂൾ സന്ദർശിക്കണം. ചികിത്സ സംബന്ധിച്ച് എല്ലാ രേഖകളും അഞ്ചുവർഷമെങ്കിലും സൂക്ഷിക്കണം.
സ്ഥാപനത്തിന്റെ വാർഷികറിപ്പോർട്ട് ഓരോവർഷവും ഒക്ടോബർ 31-നകം സമർപ്പിക്കണം. സ്കൂളിനകത്തും പുറത്തും കുട്ടികൾക്ക് വിനോദത്തിനാവശ്യമായ കളിക്കോപ്പുകൾ ഒരുക്കണം. ക്ലാസ്‌മുറി, തെറാപ്പി മുറി, തൊഴിൽ പരിശീലനമുറി, വിനോദത്തിനുള്ള മുറി എന്നിങ്ങനെ അഞ്ചുമുറികളെങ്കിലും സ്കൂളുകളിൽ വേണം. സ്ഥാപനത്തിലെ കെയർഗിവർ, സ്വീപ്പർ എന്നീ ജോലികൾക്ക് ഭിന്നശേഷിക്കാർക്ക് മുൻഗണന നൽകണം. ഇന്ത്യൻ റിഹാബിലിറ്റേഷൻ കൗൺസിലിന്റെ രജിസ്‌ട്രേഷൻ അധ്യാപകർക്ക് നിർബന്ധമാണ്.





























