തിരുവനന്തപുരം: എക്സൈസ് വകുപ്പിനെ മറികടന്ന് ടൂറിസം വകുപ്പ് മുഖേന മദ്യനയത്തിലെ വിവാദ ശുപാർശകൾക്ക് രൂപം നൽകാനുള്ള നീക്കം ആരംഭിച്ചതിനു പിന്നാലെ ടൂറിസം ഡയറക്ടർ ദീർഘാവധിയിൽ പ്രവേശിച്ചു. ടൂറിസം ഡയറക്ടറായ പി.ബി.നൂഹാണ് മൂന്നുമാസത്തെ അവധിയിൽ പോയത്. വ്യക്തിപരമായ കാരണങ്ങളാലാണ് അവധിയെന്ന് അവധി അപേക്ഷ അനുവദിച്ചുകൊണ്ടുള്ള ഉത്തരവിൽ പറയുന്നു. പകരം ചുമതല കെ.ടി.ഡി.സി. എം.ഡി. ശിഖാ സുരേന്ദ്രനാണ് നൽകിയത്. എക്സൈസ് നയത്തിലെ മാറ്റം അജൻഡയാക്കി ബാറുടമാ സംഘടനകളെയടക്കം പങ്കെടുപ്പിച്ച് യോഗം വിളിച്ചത് ശിഖാ സുരേന്ദ്രനായിരുന്നു. മദ്യവ്യവസായത്തിന് ഏറെ ഇളവുകൾ ചർച്ചചെയ്ത, ചീഫ് സെക്രട്ടറി വിളിച്ച യോഗം നടന്നത് മാർച്ച് ഒന്നിനാണ്.
ഒന്നാം തീയതിയിലെ മദ്യനിരോധനം ഒഴിവാക്കുന്നത് സംബന്ധിച്ച ഒരു ചർച്ചയും സർക്കാരിൽ നടന്നില്ലെന്ന് മന്ത്രിമാർ പറയുമ്പോഴും ചീഫ് സെക്രട്ടറി നടത്തിയ സെക്രട്ടറിമാരുടെ യോഗത്തിന്റെ മിനുട്‌സ് പറയുന്നത് മറിച്ചാണ്. ഒന്നാംതീയതി ഡ്രൈഡേ ആചരിക്കുമ്പോൾ, വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ല എന്നതിനപ്പുറം, ടൂറിസം, ദേശീയ, അന്തർദേശീയ കോൺഫറൻസുകൾ എന്നിവയിൽനിന്ന് സംസ്ഥാനത്തെ ഒഴിവാക്കാനുള്ള കാരണമായേക്കാമെന്ന വിഷയം ചർച്ച ചെയ്യപ്പെട്ടു എന്നു പറയുന്നുണ്ട്. ടൂറിസം വകുപ്പ് ഇതേപ്പറ്റി ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് പരിശോധിച്ചശേഷം ഒരു കുറിപ്പ് സമർപ്പിക്കേണ്ടതാണ് എന്നും നിർദേശമുണ്ട്.





























