പെരുനാട് : പെരുനാട് സർവീസ് സഹകരണ ബാങ്കിലെ നിക്ഷേപക പണം തിരികെ കിട്ടാത്തതിൽ പ്രതിഷേധിച്ച് നിക്ഷേപകരുടെ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പെരുനാട് സർവീസ് സഹകരണ ബാങ്കിന് മുമ്പിൽ പട്ടിണി കഞ്ഞി വെച്ച് കുത്തിയിരിപ്പ് സമരം നടത്തി. ചികിത്സാ ആവശ്യങ്ങൾക്കും വിവാഹ ആവശ്യങ്ങൾക്കും മറ്റുമായി പെരുനാട് സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ച നിക്ഷേപ തുക തിരികെ ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം നടത്തിയത്. തോട്ടം മേഖലയിലും കാർഷിക മേഖലയിലും മറ്റും കഷ്ടപ്പെട്ട് അധ്വാനിച്ച് ബാങ്കിൽ നിക്ഷേപിച്ച നിക്ഷേപത്തുക ആവശ്യപ്പെടുമ്പോൾ ബാങ്കിലെ ജീവനക്കാർ അവധി പറയുകയാണ് ഉണ്ടായത്. പല അവധികളും കേട്ട് മടുക്കുകയും നിക്ഷേപക പണം ചോദിച്ചെത്തുന്നവരെ ബാങ്ക് പ്രസിഡന്റ് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
ഇതിൽ പൊറുതിമുട്ടിയ കുറച്ച് നിക്ഷേപകർ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിരുന്നു. എന്നിട്ടും യാതൊരു നടപടി ഉണ്ടാകാതെ അവർ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതൊരു സൂചന സമരം മാത്രമാണെന്ന് ആക്ഷൻ കൗൺസിൽ പ്രതിനിധികൾ പ്രതികരിച്ചു. പ്രതിഷേധ സമരം ആക്ഷൻ കൗൺസിൽ രക്ഷാധികാരിയും പെരുനാട് ഗ്രാമപഞ്ചായത്ത് അംഗവുമായ അരുൺ അനിരുദ്ധന്റെ അധ്യക്ഷതയിൽ മുൻ ചീഫ് വിപ്പ് പി സി ജോർജ് ഉദ്ഘാടനം ചെയ്തു. ആക്ഷൻ കൗൺസിൽ വർക്കിംഗ് ചെയർമാൻ സാനു മാമ്പാറ മുഖ്യപ്രഭാഷണം നടത്തി. മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ സോമരാജൻ, പൊതുപ്രവർത്തകരായ വസന്ത സുരേഷ്, സന്തോഷ് മടുക്കോലി, അനിത സുനിൽ, ആക്ഷൻ കൗൺസിൽ കൺവീനർ സത്യാനന്ദൻ നെടുമൺ, ആക്ഷൻ കൗൺസിൽ സെക്രട്ടറി ധന്യ വിനോദ്, ആക്ഷൻ കൗൺസിൽ അബ്ദുൽ ഖാദർ, ആക്ഷൻ കൗൺസിൽ ജനറൽ സെക്രട്ടറി ബിജു കെ എസ്, ആക്ഷൻ കൗൺസിൽ ചെയർപേഴ്സൺ ശാന്തമ്മ ടി കെ എന്നിവർ പ്രസംഗിച്ചു.





























