തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച് ഉയർന്നുവന്ന തർക്കങ്ങളിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന ശക്തമായ സൂചന നൽകി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഈ പദവിയിൽ മുൻകാല കീഴ്‌വഴക്കങ്ങളുണ്ടെന്നും പണ്ട് സിപിഐഎം കൈകാര്യം ചെയ്തിരുന്ന പദവിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഐയുമായി നിലനിൽക്കുന്ന തർക്കങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ വിലക്കയറ്റത്തിനെതിരെ സിപിഐഎം ശക്തമായ സമരത്തിന് ഒരുങ്ങുകയാണെന്ന് എം.വി. ഗോവിന്ദൻ അറിയിച്ചു.
ഇതിന്റെ ഭാഗമായി വ്യാഴാഴ്ച ജില്ലാ-ഏരിയ തലങ്ങളിൽ ജനകീയ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കും. ഇന്ധന നികുതി കുറയ്ക്കണമെന്ന് മുൻപ് ആവശ്യപ്പെട്ട വി.ഡി. സതീശൻ ഇപ്പോൾ ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണെന്നും, നിലവിലെ സർക്കാരിന്റെ കാലത്ത് ഇന്ധനവില നാല് തവണ വർദ്ധിപ്പിച്ചിട്ടും അദ്ദേഹം പ്രതികരിച്ചില്ലെന്നും ഗോവിന്ദൻ വിമർശിച്ചു. യുഡിഎഫ് ബിജെപിക്ക് മുന്നിൽ കീഴടങ്ങിയെന്നും അദ്ദേഹം ആരോപിച്ചു. വന്ദേമാതരം പൂർണ്ണമായി ആലപിച്ചത് ഇതിന്റെ ഉദാഹരണമാണെന്നും, മഹാത്മാ ഗാന്ധി സർവകലാശാലയിലും കുസാറ്റിലും സംഘപരിവാർ ബന്ധമുള്ളവരെ വൈസ് ചാൻസലർമാരായി നിയമിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി. വിസിമാരുടെ പട്ടിക ഗവർണർക്ക് സമർപ്പിക്കുന്നതിൽ യുഡിഎഫ് സർക്കാർ പരാജയപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി






























