കാഠ്മണ്ഡു: നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ (ബാലേൻ ഷാ) പാർലമെന്റിൽ നടത്തിയ വിവാദ പ്രസ്താവനയെ തുടർന്ന് രാജ്യത്ത് കടുത്ത രാഷ്ട്രീയ കൊടുങ്കാറ്റും ഭരണപ്രതിസന്ധിയും രൂപപ്പെടുന്നു. ഇന്ത്യയും നേപ്പാളും തമ്മിലുള്ള അതിർത്തി തർക്കങ്ങൾ ഏകപക്ഷീയമല്ലെന്നും, പലയിടങ്ങളിലും നേപ്പാൾ ഇന്ത്യൻ പ്രദേശത്തേക്ക് കടന്നുകയറിയിട്ടുണ്ടെന്നുമുള്ള അദ്ദേഹത്തിന്റെ പരാമർശമാണ് വിവാദമായത്. പ്രധാനമന്ത്രിയുടെ ഈ പ്രസ്താവന രാജ്യവിരുദ്ധമാണെന്നും പരമാധികാരത്തെ ചോദ്യം ചെയ്യുന്നതാണെന്നും ആരോപിച്ച് പ്രതിപക്ഷ പാർട്ടികളും വിദ്യാർത്ഥി സംഘടനകളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.
നേപ്പാളി കോൺഗ്രസ്, സി.പി.എൻ-യു.എം.എൽ തുടങ്ങിയ പ്രതിപക്ഷ പാർട്ടികൾ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുകയും പാർലമെന്റ് നടപടികൾ തടസ്സപ്പെടുത്തുകയും ചെയ്തു. പ്രസ്താവന ഔദ്യോഗിക രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്നും അവർ ആവശ്യപ്പെടുന്നു.പ്രതിഷേധം ശക്തമായതോടെ, പ്രധാനമന്ത്രി ഉദ്ദേശിച്ചത് ഔദ്യോഗികമായ അതിർത്തി വിട്ടുകൊടുക്കലിനെക്കുറിച്ചല്ലെന്നും, മറിച്ച് ‘ദാസ്ഗജ’ (നോ-മാൻസ് ലാൻഡ്) പ്രദേശത്തെ പ്രാദേശികമായ കൈയേറ്റങ്ങളെയും പുഴകൾ ഗതിമാറുന്നത് മൂലമുണ്ടാകുന്ന അതിർത്തി മാറ്റങ്ങളെയും കുറിച്ചാണെന്നും നേപ്പാൾ വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു.
എന്നാൽ അതിർത്തി തർക്കത്തിൽ മൂന്നാം കക്ഷിയുടെ ഇടപെടൽ ആവശ്യമില്ലെന്നും, ഉഭയകക്ഷി ചർച്ചകളിലൂടെ മാത്രമേ ഇത്തരം വിഷയങ്ങൾ പരിഹരിക്കാൻ സാധിക്കൂ എന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കാലാപാനി, ലിപുലേഖ്, ലിംപിയാധുര എന്നീ പ്രദേശങ്ങൾ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന നിലപാടിൽ വിട്ടുവീഴ്ചയില്ലെന്നും ഇന്ത്യ ആവർത്തിച്ചു. 1816-ലെ സുഗൗളി ഉടമ്പടി പ്രകാരം കാളി നദിയെ അതിർത്തിയായി നിശ്ചയിച്ചതിലെ വ്യാഖ്യാന വ്യത്യാസങ്ങളാണ് നിലവിലെ തർക്കങ്ങൾക്ക് അടിസ്ഥാനം.
ഹിമാലയൻ മേഖലയിൽ ഇന്ത്യ-നേപ്പാൾ-ചൈന അതിർത്തികൾ സംഗമിക്കുന്ന ഈ തന്ത്രപ്രധാനമായ പ്രദേശത്തെ ചൊല്ലി ദീർഘകാലമായി തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. 2020-ൽ ലിപുലേഖ് ചുരത്തിലേക്കുള്ള റോഡ് ഇന്ത്യ ഉദ്ഘാടനം ചെയ്തപ്പോൾ നേപ്പാൾ തങ്ങളുടെ ഔദ്യോഗിക ഭൂപടം പരിഷ്കരിച്ചിരുന്നു. മുൻപ് കാഠ്മണ്ഡു മേയറായിരിക്കെ ബാലെൻ ഷാ തന്റെ ഓഫീസിൽ ‘ഗ്രേറ്റർ നേപ്പാൾ’ ഭൂപടം സ്ഥാപിച്ചതും വലിയ നയതന്ത്ര വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.































