ന്യൂയോർക്ക് : 2023ൽ ചൈനയെ മറികടന്ന് ഇന്ത്യ ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാകുമെന്ന് ഐക്യരാഷ്ട്ര സംഘടന. ലോക ജനസംഖ്യാ ദിനത്തോട് അനുബന്ധിച്ചാണ് ഐക്യരാഷ്ട്ര സംഘടന റിപ്പോർട്ട് പുറത്തുവിട്ടത്. 1950-ന് ശേഷം ഇങ്ങോട്ട് ജനസംഖ്യാ വര്‍ധന അതിന് മുമ്പത്തെ അപേക്ഷിച്ച് കുറഞ്ഞനിരക്കിലാണ് കാണുന്നതെന്നാണ് യുഎന്‍ സാമ്പത്തിക സാമൂഹിക ക്ഷേമ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.
ഇന്ത്യയില്‍ വന്‍തോതില്‍ ജനപ്പെരുപ്പം ഉണ്ടാകുമ്പോള്‍, ചൈനയടക്കം 55 രാഷ്ട്രങ്ങളില്‍ ജനസംഖ്യ കുറയും. 2019 മുതല്‍ 2050വരെ 55 രാജ്യങ്ങളില്‍ ജനസംഖ്യാനിരക്ക് ഒരു ശതമാനംവരെ കുറയും. 26 രാജ്യങ്ങളില്‍ പത്തുശതമാനംവരെ കുറവുണ്ടാകും. ചൈനയിൽ 2.2 ശതമാനംവരെ കുറയും. 2019 മുതല്‍ 2050വരെയുണ്ടാകുന്ന ജനസംഖ്യാവളര്‍ച്ചയുടെ പകുതിയും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നാകും. ബള്‍ഗേറിയ, ലാത്വിയ, ലിത്വാനിയ, ഉക്രൈന്‍ എന്നീ രാജ്യങ്ങളില്‍ ജനസംഖ്യയില്‍ 20 ശതമാനംവരെ കുറവുണ്ടാകും.
ചരിത്രത്തില്‍ ആദ്യമായി 2018ല്‍, ആഗോളതലത്തില്‍ 65 വയസ്സ‌് കഴിഞ്ഞവരുടെ എണ്ണം അഞ്ചുവയസ്സില്‍ താഴെയുള്ളവരേക്കാള്‍ കൂടുതലായി. 2050 ആകുമ്പോള്‍ 65 കഴിഞ്ഞവരുടെ എണ്ണം അഞ്ചുവയസ്സില്‍ താഴെയുള്ളവരുടെ ഇരട്ടിയാകും. ജീവിതദൈര്‍ഘ്യം ഏറുന്നതും ജനനനിരക്കില്‍ കുറവുണ്ടാകുന്നതുമാണ് വൃദ്ധരുടെ എണ്ണം കൂടാന്‍ കാരണം. പ്രത്യുല്‍പ്പാദനനിരക്ക് 1990ല്‍ ഒരു സ്ത്രീക്ക് 3.2 എന്നായിരുന്നെങ്കില്‍ 2019ല്‍ അത് 2.5 എന്ന തോതിലായി. ജനസംഖ്യാതോത് കുറയാതെ നിലനില്‍ക്കണമെങ്കില്‍ പ്രത്യുല്‍പ്പാദനതോത് 2.1 എന്ന നിലയില്‍ വേണം.
ലോക ജനസംഖ്യാ വര്‍ധനവിന്റെ പകുതിയില്‍ കൂടുതലും മുഖ്യമായി എട്ടുരാജ്യങ്ങളിലായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. കോംഗോ, ഈജിപ്ത്, എത്യോപ്യ, ഇന്ത്യ, നൈജീരിയ, പാകിസ്താന്‍, ഫിലിപ്പീന്‍സ്, ടാന്‍സാനിയ എന്നീ രാജ്യങ്ങളിലാണ് വരുംനാളുകളില്‍ ജനസംഖ്യയില്‍ കാര്യമായ വര്‍ധന പ്രതീക്ഷിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് ലോകജനസംഖ്യ 2030ൽ 8.5 ബില്യണിലേക്കും 2050-ൽ 9.7 ബില്യണിലേക്കും ഉയരും. 2080ൽ ലോക ജനസംഖ്യ 1000 കോടി കടക്കും. 2100 വരെ ആ നിലയിൽ തുടരുമെന്നും റിപ്പോർട്ടിൽ പറയുന്നു.
റിപ്പോർട്ട് അനുസരിച്ച്, 2022 ൽ ഇന്ത്യയുടെ ജനസംഖ്യ 1.412 ബില്യൺ (100.41 കോടി). ചൈനയുടേത് 1.426 ബില്ല്യൺ (100.42 കോടി. 2023-ഓടെ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാഷ്ട്രമായി ഇന്ത്യ മാറും. 2050-ൽ ഇന്ത്യയിലെ ജനസംഖ്യ 1.668 ബില്യൺ ആയി ഉയരും. ലോക ജനസംഖ്യാ ദിനത്തിൽ ലോക ജനസംഖ്യ എട്ട് ബില്യൺ തികയുന്ന വർഷത്തിലാണ്. ആയുസ്സ് വർദ്ധിപ്പിക്കുകയും മാതൃ-ശിശു മരണനിരക്ക് ഗണ്യമായി കുറയ്ക്കുകയും ചെയ്തു- യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. അതേസമയം ഭൂമിയെ പരിപാലിക്കാനുള്ള നമ്മുടെ ഉത്തരവാദിത്തത്തിന്റെ ഓർമ്മപ്പെടുത്തലാണിതെന്നും അദ്ദേഹം പറഞ്ഞു.