കൊച്ചി : ടിപി ചന്ദ്രശേഖരൻ കൊലക്കേസിൽ വർഷങ്ങളായി ജയിലിൽ കഴിഞ്ഞിട്ടും എട്ടാം പ്രതിയും മുൻ സിപിഎം നേതാവുമായ കെ.സി രാമചന്ദ്രന് കുറ്റബോധമില്ലെന്ന് പ്രൊബേഷൻ ഓഫീസറുടെ റിപ്പോർട്ട്. കോഴിക്കോട് ജില്ലാ പ്രൊബേഷൻ ഓഫീസറാണ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയത്. കൊലനടക്കുമ്പോൾ വീട്ടിലായിരുന്നുവെന്ന മൊഴിയിൽ രാമചന്ദ്രൻ ഉറച്ചു നിൽക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികളുടെ ശാരീരിക, മാനസിക റിപ്പോർട്ടും ജയിലിലെ ജോലി സംബന്ധിച്ച റിപ്പോർട്ടും ഇന്നലെയാണ് കോടതിയിൽ ഹാജരാക്കിയത്. ഈ റിപ്പോർട്ടിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. ഈ റിപ്പോർട്ടുകൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഉത്തരവിനെ സ്വാധീനിച്ചേക്കാവുന്നതാണ് ഓഫീസറുടെ റിപ്പോർട്ട്.
അതേസമയം, ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികളുടെ ശിക്ഷ വർധിപ്പിക്കുന്നതിൽ ഹൈക്കോടതിയിൽ ഇന്നും വാദം തുടരും. ശിക്ഷ സംബന്ധിച്ച പ്രതികളുടെ വാദം ഇന്നലെ ഹൈക്കോടതി രേഖപ്പെടുത്തിയിരുന്നു. ഇന്ന് രാവിലെ ഒൻപത് മണിയോടെ പ്രതികളെ വീണ്ടും ഹൈക്കോടതിയിൽ ഹാജരാക്കും. നിലവിൽ കാക്കനാട് സബ് ജയിലിലാണ് പ്രതികളെ പാർപ്പിച്ചിട്ടുള്ളത്. ശിക്ഷയിൽ വാദം പൂർത്തിയായാൽ കേസിൽ ഡിവിഷൻ ബെഞ്ച് വിധി പറഞ്ഞേക്കും. ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാരും കൗസർ എടപ്പഗത്തുമാണ് കേസ് പരിഗണിക്കുന്നത്.






























