കോന്നി : ആറു വര്‍ഷത്തിലധികമായി കോന്നി എം.എല്‍.എ ആയിരുന്നിട്ടും ചിറ്റൂര്‍ കടവ് പാലം പണി പൂര്‍ത്തിയാക്കുവാന്‍ കെ.യു ജെനീഷ് കുമാറിന് കഴിഞ്ഞില്ല. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതുക്കല്‍ എത്തിയതോടെ പാലം പണി ഉടനെ തുടങ്ങുമെന്നറിയിച്ച് കോന്നി എം.എല്‍.എ. ഫെബ്രുവരിയില്‍ പണി തുടങ്ങുമെന്നാണ് ജെനീഷ് കുമാറിന്റെ വാഗ്ദാനം. അടൂര്‍ പ്രകാശ് കോന്നി എം.എല്‍.എ ആയിരുന്നപ്പോഴാണ് കോന്നി ചിറ്റൂർ കടവ് പാലത്തിന്റെ നിർമ്മാണം ആരംഭിച്ചത്. കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ചിറ്റൂര്‍ കടവ് പാലം പണി മുടങ്ങി. പാലം എന്നത് തൂണുകള്‍ മാത്രമാണെന്ന സത്യം അട്ടച്ചാക്കല്‍ – ചിറ്റൂര്‍ കരകളിലെ ജനങ്ങള്‍ മനസ്സിലാക്കുവാന്‍ വൈകി. 2019 ഒക്ടോബറില്‍ നടന്ന ഇടക്കാല തെരഞ്ഞെടുപ്പിലൂടെയാണ് സി.പി.എം ലെ അഡ്വ.കെ.യു.ജെനീഷ് കുമാര്‍ കോന്നിയുടെ ജനപ്രതിനിധിയായത്.
നീണ്ട ആറു വര്‍ഷത്തിലധികമായി കോന്നിയില്‍ എം.എല്‍.എ ആയിരുന്നിട്ടും ചിറ്റൂര്‍ കടവ് പാലത്തിന്റെ തൂണുകള്‍ നോക്കുകുത്തിയായി നിന്ന് ജനങ്ങളെ കളിയാക്കുകയായിരുന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് 2026 ഏപ്രില്‍ മാസത്തില്‍ നടക്കുകയാണ്. കേവലം രണ്ടര മാസം മാത്രമാണ് ഇനിയും ബാക്കിയുള്ളത്. കോന്നി ചിറ്റൂർ കടവ് പാലം നിർമ്മാണം ഫെബ്രുവരി രണ്ടാം വാരം തുടങ്ങുമെന്നാണ് അഡ്വ. കെ.യു. ജനീഷ് കുമാറിന്റെ വാഗ്ദാനം. എം.എല്‍.എയുടെ പത്രക്കുറിപ്പ് ഇങ്ങനെ തുടരുന്നു…
ചിറ്റൂർ കടവ് പാലത്തിന്റെ നിർമ്മാണം തുടങ്ങുന്നതിന്റെ മുന്നോടിയായി പരിസ്ഥിതി ആഘാത പഠന സംഘം കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. ജനുവരി പത്തോടെ ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് തുടർ നടപടികൾ വേഗത്തിലാക്കുമെന്നും എം.എൽ.എ പറഞ്ഞു. 12 കോടി രൂപ ചെലവിൽ ചിറ്റൂർ മുക്കിനെയും അട്ടച്ചാക്കലിനെയും തമ്മിൽ ബന്ധിപ്പിച്ച് അച്ചൻകോവിലാറിന് കുറുകെയാണ് പുതിയ പാലം നിർമ്മിക്കുന്നത്. പാലം യാഥാർത്ഥ്യമാകുന്നതോടെ ജില്ലയുടെ കിഴക്കൻ മേഖലയയായ മലയാലപ്പുഴ, സീതത്തോട്, തണ്ണിത്തോട്, ഗവി പ്രദേശങ്ങളിലേക്കുള്ള ഗതാഗതം സുഗമമാകും. ചിറ്റൂർ ജംഗ്ഷനിൽ നിന്നും ചിറ്റൂർ ക്ഷേത്രത്തിലേക്കും മലയാലപ്പുഴ, വടശ്ശേരിക്കര, റാന്നി പ്രദേശങ്ങളിലേക്കും കോന്നി മെഡിക്കൽ കോളേജിലേക്കും യാത്രാ സൗകര്യം മെച്ചപ്പെടും.
മൂവാറ്റുപുഴ – പുനലൂർ സംസ്ഥാന പാതയെയും കോന്നി – വെട്ടൂർ – കുമ്പഴ പാതയെയും തമ്മിൽ ബന്ധിപ്പിക്കുന്ന രീതിയിലാണ് പാലം നിർമ്മിക്കുന്നത്. നദിയിൽ അഞ്ച് സ്പാനും കരയിൽ എട്ട് സ്പാനും ഉൾപ്പെടെ പാലത്തിന് 232.15 മീറ്റർ നീളം ഉണ്ടാകും. ഇരുവശങ്ങളിലും 1.5 മീറ്റർ നടപ്പാത ഉൾപ്പെടെ പാലത്തിന് മൊത്തം വീതി 11 മീറ്ററാണ്. അപ്രോച്ച് റോഡ് 240 മീറ്ററിലും നിർമ്മിക്കും. എല്ലാ വലിയ വാഹനങ്ങൾക്കും കടന്നുപോകാൻ കഴിയുന്ന നിലയിലാണ് പാലം നിർമ്മിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗത്തിനാണ് നിർവഹണ ഏജൻസി. പാലം നിർമ്മാണത്തിനായി സ്ഥലം ഏറ്റെടുക്കാൻ റവന്യൂ വകുപ്പ് പ്രത്യേക ഉത്തരവ് ഇറക്കിയിട്ടുണ്ട്.
കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് റിവർ മാനേജ്മെന്റ് ഫണ്ട് ഉപയോഗിച്ച് ഇവിടെ ചെറിയ പാലം നിർമ്മാണം തുടങ്ങിയിരുന്നെങ്കിലും ജില്ലാ നിർമ്മിതി കേന്ദ്രത്തിന് സാങ്കേതിക പരിജ്ഞാനം ഇല്ലാതിരുന്നതിനാൽ പാതിവഴിയിൽ മുടങ്ങി. പിന്നീട് കരാർ നൽകി തൂണുകൾ സ്ഥാപിച്ചെങ്കിലും കരാറുകാരന് പണം ലഭിക്കാതായതോടെ കോടതി വ്യവഹാരത്തിലേക്ക് എത്തി. പിന്നീട് നിർമാണം നിലച്ചു പോവുകയും ചെയ്തു. അഡ്വ. കെ.യു. ജനീഷ് കുമാർ എം. എൽ. എ ആയപ്പോൾ പാലം പണിക്ക് ഒരു കോടി രൂപ അനുവദിച്ചെങ്കിലും നിലവിലെ തൂണുകൾ സുരക്ഷിതമല്ലെന്ന് പരിശോധനയിൽ തെളിഞ്ഞു.
തുടർന്നാണ് പുതിയ പാലത്തിന് നടപടി തുടങ്ങിയത്. അഡ്വ.കെ.യു. ജനീഷ് കുമാർ എം.എൽ.എയുടെ ശ്രമഫലമായാണ് സംസ്ഥാന സർക്കാർ പുതിയ പാലം നിർമ്മിക്കുന്നതിന് 12 കോടി രൂപ അനുവദിച്ചത്. കോന്നിയിലെ പൊതുസമൂഹത്തിന്റെ പതിറ്റാണ്ടുകളായുള്ള ആവശ്യമാണ് പാലം നിർമ്മാണത്തിലൂടെ യാഥാർത്ഥ്യമാകുന്നതെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് യുദ്ധകാല അടിസ്ഥാനത്തിൽ പണി പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കുമെന്നും അഡ്വ.കെ.യു. ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.
































