ന്യൂഡൽഹി: കാവേരി നദീജല തർക്കത്തിൽ തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിൽ. ആവശ്യമായ മഴ ലഭിച്ചിട്ടും കാവേരി വാട്ടർ മാനേജ്മെൻ്റ് അതോറിറ്റിയുടെ ഉത്തരവിന് അനുസൃതമായി കർണാടകം തങ്ങൾക്ക് വെള്ളം വിട്ടുനൽകിയില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് തമിഴ്‌നാട് സർക്കാർ സുപ്രീം കോടതി ഹർജി നൽകിയിട്ടുള്ളത്. തമിഴ്നാടിന് അർഹതപ്പെട്ട കാവേരി വെള്ളം വിട്ടുനൽകാൻ കർണാടകത്തിന് ഉടൻ നിർദേശം നൽകണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. തമിഴ്‍നാട് മുഖ്യമന്ത്രി വിജയ്‌യുടെ നിർദേശാനുസരണമാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.
ജൂലൈ 28ന് നടന്ന കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റി യോഗത്തിൽ വെച്ച് കർണാടകത്തോട് കൃഷ്ണരാജ സാഗർ, കബിനി സംഭരണികളിൽ നിന്ന് തമിഴ്നാടിന് വെള്ളം വിട്ടുനൽകണമെന്ന് നിർദേശം നൽകിയിരുന്നത്. ജൂലൈ 29ന് രാവിലെ എട്ടുമണിമുതൽ, അടുത്ത 15 ദിവസം, ഓഗസ്റ്റ് 15 വരെ തമിഴ്നാട്ടിലെ ബിലിഗുണ്ട്ലുവിലേക്ക് പ്രതിദിനം 3,500 ഘനയടി വെള്ളം വിട്ടുനൽകണമെന്നായിരുന്നു കമ്മിറ്റിയുടെ നിർദേശം. ജൂലൈ 30ന് ചേർന്ന കാവേരി വാട്ടർ മാനേജ്മെൻ്റ് അതോറിറ്റി യോഗം, റെഗുലേഷൻ കമ്മിറ്റിയുടെ നിർദേശം നടപ്പാക്കാനും തീരുമാനിച്ചു.
എന്നാൽ ജൂലൈ 29 മുതൽ ഓഗസ്റ്റ് രണ്ടുവരെ ബിലിഗുണ്ട്ലുവിലേക്ക് ലഭിച്ച വെള്ളത്തിൻ്റെ ഒഴുക്ക് 158 മുതൽ 550 ഘനയടി വരെയായിരുന്നു. ഇത് റെഗുലേഷൻ കമ്മിറ്റിയുടെ നിർദേശത്തേക്കാൾ വളരെ കുറവായിരുന്നു. ആവശ്യത്തിന് വെള്ളം വിട്ടുനൽകാൻ കർണാടകം തയ്യാറാകാത്തതിനെ പിന്നാലെയായിരുന്നു തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകിയത്.





























