തിരുവനന്തപുരം: യുഡിഎഫ് സർക്കാരിനെതിരെ പ്രതിഷേധവുമായി ദേവസ്വം ഉദ്യോഗാര്‍ഥികള്‍ രംഗത്ത്. നിയമന അധികാരം ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡില്‍ നിന്ന് ദേവസ്വം മാനേജ്‌മെന്റുകള്‍ക്ക് വിട്ടുനല്‍കാനുള്ള സര്‍ക്കാരിന്റെ തീരുമാനം വഞ്ചനയെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പ്രതികരിച്ചു. സ്വന്തക്കാരെ തിരുകി കയറ്റാനാണ് സര്‍ക്കാരിന്റെ നീക്കമെന്നും ഇവർ ആരോപിച്ചു. ഒരു ലക്ഷത്തിലധികം ഉദ്യോഗാര്‍ഥികളാണ് വിവിധ തസ്തികകളിലേക്ക് പരീക്ഷ എഴുതി കാത്തിരിക്കുന്നത്. ദേവസ്വങ്ങളിലെ നിയമനങ്ങള്‍ക്ക് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന് അധികാരമില്ലെന്നും നിയമന അധികാരം അതാത് ദേവസ്വം മേനേജ്‌മെന്റുകള്‍ക്കാണ് എന്നും ഹൈക്കോടതി ഉത്തരവ് ഉണ്ടായിരുന്നു.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ വിധിക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ ഈ ഹര്‍ജി പിന്‍വലിക്കുകയാണ് ഉണ്ടായത്. ഹൈക്കോടതിയുടെ തീരുമാനവുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാരിന്റെ നീക്കം. ഇത് ഉദ്യോഗാര്‍ഥികളുടെ ഭാവി അവതാളത്തിലാക്കുന്ന നിലപാടാണ് എന്ന് ആരോപണം ഉയരുന്നു. നിയമന അധികാരത്തില്‍ നിന്ന് റിക്രൂട്ടമെന്റ് ബോര്‍ഡിനെ മാറ്റുമ്പോള്‍ മാനേജ്‌മെന്റുകള്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം നിയമനം നടത്താന്‍ സാധിക്കുമെന്നും ഇത് മനദണ്ഡങ്ങള്‍ മറികടന്നുള്ള വഴിവിട്ട നിയമനങ്ങള്‍ക്ക് കാരണമാകുമെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു.





























