കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ (മോഡിഫൈഡ്) വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ പേരില്‍ അനുമതി നല്‍കാനാവില്ലെന്ന് ഹൈക്കോടതി. അടൂരിലെ മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥരുടെ നടപടിയുമായി ബന്ധപ്പെട്ട സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് സുപ്രധാന നിരീക്ഷണം. സംഭവത്തെ കുറിച്ചുള്ള വാര്‍ത്തയും കോടതി ഉത്തരവില്‍ ഉദ്ധരിച്ചിട്ടുണ്ട്. മോഡിഫിക്കേഷന്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നയം രൂപീകരിക്കാനൊരുങ്ങുന്നതിനിടെയാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്.കേന്ദ്ര മോട്ടോര്‍ വാഹന നിയമം വ്യക്തമാക്കുന്ന സുരക്ഷാ മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് യാതൊരു വിധത്തിലുള്ള അധികാരവുമില്ലെന്ന് കോടതി വ്യക്തമാക്കി.
യൂട്യൂബ് വ്‌ലോഗര്‍മാര്‍ ഇത്തരം അനധികൃത ഫിറ്റിംഗുകളും എക്‌സ്‌ഹോസ്റ്റുകളും വലിപ്പമേറിയ ടയറുകളുമുള്ള വാഹനങ്ങളുടെ വീഡിയോകള്‍ പ്രചരിപ്പിക്കുന്നത് തങ്ങള്‍ കാണുന്നുണ്ടെന്ന് കോടതി പറഞ്ഞു. നിയമവിരുദ്ധ വാഹനങ്ങള്‍ക്ക് പ്രളയസാഹചര്യത്തിന്റെ മറവില്‍ അനുമതി നേടാന്‍ സമൂഹമാധ്യമങ്ങളിലൂടെ സമ്മര്‍ദം ചെലുത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. അടൂരിലെ വിവാദ വാഹനത്തില്‍ നിയമവിരുദ്ധമായി ആറ് ലൈറ്റുകളാണ് ഘടിപ്പിച്ചത്.
വാഹനത്തിലെ ലൈറ്റുകളെ കുറിച്ചുള്ള മീഡിയവണ്‍ വാര്‍ത്ത കോടതി ചൂണ്ടിക്കാട്ടി. ആറ് അധിക ലൈറ്റുകള്‍ നിയമവിരുദ്ധമായി ഘടിപ്പിച്ച വാഹന ഉടമയ്ക്ക് വെറും 5,000 രൂപ മാത്രം പിഴ ചുമത്തിയ നടപടിയെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഓരോ അനധികൃത ലൈറ്റിനും 5,000 രൂപ വീതം പിഴ ഈടാക്കണമെന്ന് ഹൈക്കോടതി പറഞ്ഞു.രൂപമാറ്റം വരുത്താതെ തന്നെ പോലീസിന്റെ ഗൂര്‍ഖ വാഹനം പ്രളയരക്ഷാപ്രവര്‍ത്തനം നടത്തിയത് കോടതി ഓര്‍മിപ്പിച്ചു. അനധികൃത മോഡിഫിക്കേഷന്‍ നടത്തുന്ന വാഹനങ്ങള്‍ക്ക് എതിരെ കര്‍ശനമായ നടപടിയെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് പരാജയപ്പെടുന്നുവെന്ന് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് മുരളി കൃഷ്ണ എസ്. എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് കുറ്റപ്പെടുത്തി.































