ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, വ്യാജ അവകാശവാദങ്ങൾ, ലേബലിങ് മാനദണ്ഡങ്ങളിലെ ലംഘനം എന്നിവ ചൂണ്ടിക്കാട്ടി നെസ്‌ലെ ഇന്ത്യ, പെപ്സികോ, കൊക്കകോള ഇന്ത്യ തുടങ്ങിയ പ്രമുഖ ബ്രാൻഡുകൾ ഉൾപ്പെടെ ഭക്ഷ്യോൽപ്പാദന കമ്പനികൾക്ക് കഴിഞ്ഞ മാസങ്ങളിൽ 150 ലേറെ നോട്ടീസ് അയച്ചതായി കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി. പ്രമുഖ ബ്രാൻഡുകൾക്കെതിരെ സമീപകാലത്ത് സ്വീകരിച്ച എൻഫോഴ്‌സ്‌മെന്റ് നടപടികളുടെ വിവരങ്ങൾ ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് ഇന്ത്യ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പങ്കുവെച്ചു. ഡിയാജിയോ, പെർനോഡ് റിക്കാർഡ്, ഫെറേറോ ഇന്ത്യ, കെൻവ്യൂ ഇൻക് എന്നിവയാണ് മറ്റ് കമ്പനികൾ. എനർജി ഡ്രിങ്കുകൾ, മദ്യ നിർമാണ കമ്പനികൾ എന്നിവർക്കെതിരെയും അതോറിറ്റി കർശന നടപടി സ്വീകരിച്ചിട്ടുണ്ട്. ചട്ടലംഘനം കണ്ടെത്തിയതിനെ തുടർന്ന് നിരവധി കമ്പനികളുടെ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തതായും എഫ്.എസ്.എസ്.എ.ഐ വ്യക്തമാക്കി.
ഇ കോമേഴ്‌സ് ഭീമന്മാരായ ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവയ്ക്ക് 12 നോട്ടീസുകൾ അയച്ചിട്ടുണ്ട്. ആമസോണിന്‍റെ ഒരു വെയർഹൗസ് ലൈസൻസ് റദ്ദാക്കിയതായും അതോറിറ്റി അറിയിച്ചു. കെ.എഫ്.സി, മക്ഡൊണാൾഡ്സ്, പിസ്സ ഹട്ട് , ഡോമിനോസ്, കോസ്റ്റ കോഫി തുടങ്ങിയ പ്രമുഖ ഫുഡ് സർവീസ് സ്ഥാപനങ്ങൾക്ക് 30ലധികം നോട്ടീസുകൾ നൽകിയിട്ടുണ്ട്. ഇതിൽ ഡോമിനോസിന്‍റെ അഞ്ച് ലൈസൻസുകൾ റദ്ദാക്കി.കഴിഞ്ഞ വർഷം നിരവധി ഫൈവ് സ്റ്റാർ ഹോട്ടലുകൾക്കും എഫ്.എസ്.എസ്.എ.ഐ നോട്ടീസ് അയച്ചിരുന്നു. അതോറിറ്റിയുടെ കടുത്ത നടപടിയെ തുടർന്ന് നിരവധി കമ്പനികൾ തിരുത്തൽ നടപടികൾ ആരംഭിച്ചതായി ഈ ആഴ്ച ആദ്യം എഫ്.എസ്.എസ്.എ.ഐ വ്യക്തമാക്കിയിരുന്നു.






























