അങ്കമാലി : നവ ചാലക്കുടിക്കായുള്ള വികസന കാഴ്‌ചപ്പാട് പങ്കുവച്ച് പ്രൊഫ. സി രവീന്ദ്രനാഥിന്റെ പര്യടനം. വോട്ട് അഭ്യർഥനയ്ക്കപ്പുറം മാഷിന്റെ പര്യടനം മുന്നേറുന്നത് പുതുകാലത്തിനൊപ്പം ചാലക്കുടിക്ക് കുതിക്കാൻ ഊർജമേകുന്ന പുത്തനാശയങ്ങൾ പകർന്നാണ്. പര്യടനത്തിനിടയിലെ ചെറുനിമിഷങ്ങളിൽ വോട്ടർമാർക്കുമുന്നിൽ സി രവീന്ദ്രനാഥ് വീണ്ടും അധ്യാപകനാകും. ‘പാഠ്യവിഷയമാകും’ നവചാലക്കുടി. വാക്കുകളിൽ തെളിയും മണ്ഡലത്തിന്റെ മനസ്സറിഞ്ഞുള്ള സമഗ്രവികസന നയം.
അങ്കമാലി നിയോജകമണ്ഡലം കേന്ദ്രീകരിച്ചായിരുന്നു വെള്ളിയാഴ്‌ച പര്യടനം. കാലടി ശ്രീശാരദ വിദ്യാലയം, ബിഎഡ് കോളേജ്, ശ്രീശങ്കര ആർട്‌സ് കോളേജ്, ആദിശങ്കര എൻജിനിയറിങ് കോളേജ് എന്നിവിടങ്ങളിലെത്തി. മറ്റൂർ ജങ്‌ഷനിലും കാലടിയിലും നടന്ന റോഡ് ഷോയിൽ തൊഴിലാളികളും വീട്ടമ്മമാരും വിദ്യാർഥികളും പങ്കെടുത്തു. സംസ്‌കൃത സർവകലാശാലയിൽ പ്രൊഫ. എം വി നാരായണൻ, പ്രോ വൈസ് ചാൻസലർ ഡോ. കെ മുത്തുലക്ഷ്മി എന്നിവരെ സന്ദർശിച്ചു. വിദ്യാർഥികളുമായും അധ്യാപക–-അനധ്യാപക ജീവനക്കാരുമായും കൂടിക്കാഴ്ച നടത്തുകയും ചെയ്തു.





























