വേങ്ങര : റിട്ടയർ അങ്കണവാടി അധ്യാപിക കണ്ണമംഗലം തോട്ടശ്ശേരിയറ പുഴംകടവത്ത് മഠത്തിൽ ദേവിക്ക് എ.ആർ.നഗർ സർവീസ് സഹകരണ ബാങ്കിലുള്ള അക്കൗണ്ടിൽ നൂറു രൂപയുണ്ട്. എന്നാൽ ദേവിക്ക് ലഭിച്ചത് 80 ലക്ഷത്തിന്റെ ഇടപാട് സംബന്ധിച്ചുള്ള കണക്ക് ചോദിച്ചുള്ള ആദായനികുതിവകുപ്പ് നോട്ടീസ്. തന്റെ അക്കൗണ്ടിൽ കൂടുതൽ പണം വന്നുപോയെന്ന് അവർ അറിയുന്നത് അപ്പോൾ മാത്രമാണ്.
2010 ൽ തുടങ്ങിയ ജോയന്റ് അക്കൗണ്ടിലാണ് കൂടുതൽ പണമുണ്ടെന്ന് കാണിച്ച് നോട്ടീസ് വന്നതെന്ന് ദേവിയുടെ ഭർത്താവ് എൻ.പി വിശ്വൻ പറഞ്ഞു. അന്ന് അങ്കണവാടി അധ്യാപികയായിരുന്ന ദേവി കെട്ടിടത്തിന്റെ അടുക്കളയുടെ പണിക്കായി തുടങ്ങിയതാണ് അക്കൗണ്ട്. 25,000 രൂപയാണ് സർക്കാരിൽനിന്ന് പാസായത്. കെട്ടിടത്തിന്റെ പണി കഴിഞ്ഞു. അക്കൗണ്ട് ഒഴിവാക്കണ്ടല്ലോ എന്നു കരുതി 100 രൂപ ബാക്കിവെച്ചു.
10,000 രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് ലഭിച്ചത്. നിലവിലുള്ള അക്കൗണ്ടിൽ 80 ലക്ഷംരൂപയുടെ ഇടപാട് നടന്നിട്ടുണ്ടെന്നും ഇതിനാണ് നോട്ടീസ് അയച്ചതെന്നും ആദായനികുതിവകുപ്പ് വാക്കാൽ പറഞ്ഞു. അപ്പോഴാണ് അക്കൗണ്ടിൽ കൂടുതൽ പണമുണ്ടെന്ന് അറിയാൻ കഴിഞ്ഞത്. ബാങ്കിനെ സമീപിച്ചപ്പോൾ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ കാണാനും തുടർന്ന് പോലീസിനെ സമീപിക്കാനും മറുപടി ലഭിച്ചു. അതുപ്രകാരം തിരൂരങ്ങാടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പേര് തെറ്റി നിക്ഷേപിച്ചതാണോ എന്ന് ഫയൽ പരിശോധിച്ചാലേ അറിയൂ എന്ന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ വി.കെ ഹരികുമാർ അറിയിച്ചു.
സംഭവത്തെക്കുറിച്ച് വ്യക്തമായി അന്വേഷിക്കണമെന്നും അതിനാൽ കേസെടുത്തിട്ടില്ലെന്നും തിരൂരങ്ങാടി സ്റ്റേഷൻ ഓഫീസർ അറിയിച്ചു. 2017 ലാണ്അക്കൗണ്ടിൽ പണം വന്നതായി കാണുന്നത്. ബാങ്കിന് പല ശാഖകളുണ്ട്. ഇത്രയും പണം ദേവിയുടെ എക്കൗണ്ടിൽ നിക്ഷേപിച്ച ശേഷം പിൻവലിച്ചു എന്നാണ് അറിയുന്നത്. ബാങ്കിൽ മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിക്ക് കള്ളപ്പണമുണ്ടെന്ന് കെ.ടി ജലീൽ എം.എൽ.എ ആരോപിച്ചിരുന്നു.