ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് നടൻ ധനുഷും ഭാര്യ ഐശ്വര്യ രജനികാന്തും വിവാഹ മോചിതരാകാൻ പോകുന്നുവെന്ന് അറിയിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയ പ്രസ്‍താവനകളിലൂടെയാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്. എന്നാൽ ഇരുവരുടെയും തീരുമാനത്തിൽ രജനികാന്ത് അസംതൃപ്തനാണെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഐശ്വര്യയെയും ധനുഷിനെയും ഒന്നിപ്പിക്കാനുള്ള ശ്രമങ്ങൾ രജനികാന്ത് നടത്തുകയാണെന്ന് അദ്ദേഹത്തിന്റെ കുടുംബത്തോടടുത്ത വൃത്തങ്ങള്‍ പറയുന്നു. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കുടുംബാംഗങ്ങളും.
നേരത്തെ ധനുഷിന്റെ പിതാവും വിഷയത്തിൽ പ്രതികരണവുമായി എത്തിയിരുന്നു. ഇരുവരും വിവാഹമോചിതരാകുമെന്ന് പറയുന്നതിൽ വാസ്തവമില്ലെന്നാണ് കസ്തൂരി രാജ പറഞ്ഞത്. ‘ധനുഷും ഐശ്വര്യയും ഇപ്പോൾ ചെന്നൈയിലില്ല. ഹൈദരാബാദിലാണ്. ഞാന്‍ രണ്ടുപേരെയും ഫോണില്‍ വിളിച്ച് അവരെ ഉപദേശിച്ചു. ഇത് ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ചെറിയൊരു പ്രശ്നമാണ്’, എന്നായിരുന്നു കസ്തൂരിരാജയുടെ പ്രതികരണം.
2004 നവംബര്‍ 18നായിരുന്നു ഇരുവരുടെയും വിവാഹം. യത്ര, ലിംഗ എന്നീ പേരുകളുള്ള രണ്ട് ആണ്‍മക്കളുണ്ട്. വളര്‍ച്ചയുടെയും മനസിലാക്കലിന്‍റെയും യാത്രയായിരുന്നു ഇതെന്നും ഇപ്പോള്‍ തങ്ങള്‍ ഇരുവരുടെയും വഴികള്‍ പിരിയുന്ന സമയമാണെന്നും ധനുഷിന്‍റെയും ഐശ്വര്യയുടെയും കുറിപ്പില്‍ പറഞ്ഞിരുന്നു.
ധനുഷും ഐശ്വര്യയും ചേര്‍ന്ന് പുറത്തിറക്കിയ കുറിപ്പ്
സുഹൃത്തുക്കളും പങ്കാളികളുമായി 18 വര്‍ഷത്തെ ഒരുമിച്ചുനില്‍ക്കല്‍, മാതാപിതാക്കളായും പരസ്‍പരമുള്ള അഭ്യുദയകാംക്ഷികളായും. വളര്‍ച്ചയുടെയും മനസിലാക്കലിന്‍റെയും ക്രമപ്പെടുത്തലിന്‍റെയും ഒത്തുപോവലിന്‍റെയുമൊക്കെ യാത്രയായിരുന്നു ഇത്. ഞങ്ങളുടെ വഴികള്‍ പിരിയുന്ന ഒരിടത്താണ് ഇന്ന് ഞങ്ങള്‍ നില്‍ക്കുന്നത്. പങ്കാളികള്‍ എന്ന നിലയില്‍ വേര്‍പിരിയുന്നതിനും വ്യക്തികള്‍ എന്ന നിലയില്‍ ഞങ്ങളുടെ തന്നെ നന്മയ്ക്ക് സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താനും ഐശ്വര്യയും ഞാനും തീരുമാനിച്ചിരിക്കുന്നു. ഞങ്ങളുടെ തീരുമാനത്തെ ദയവായി ബഹുമാനിക്കൂ. ഇതിനെ കൈകാര്യം ചെയ്യാന്‍ അവശ്യം വേണ്ട സ്വകാര്യത ഞങ്ങള്‍ക്ക് നല്‍കൂ.