മംഗളൂരു: ധർമ്മസ്ഥലയിൽ നടന്ന ഒന്നിലധികം കൊലപാതകങ്ങൾ, ബലാത്സംഗങ്ങൾ, ശവസംസ്കാരങ്ങൾ എന്നിവ സംബന്ധിച്ച ആരോപണങ്ങളിൽ എൻഐഎ അന്വേഷണം വേണമെന്ന ആവശ്യം തള്ളി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കേസ് ഇതിനകം തന്നെ സംസ്ഥാന പോലീസ് പ്രത്യേക അന്വേഷണ സംഘം(എസ്ഐടി) അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദു, ജൈന സന്യാസിമാർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. “ഞങ്ങൾ എസ്ഐടി രൂപവത്കരിച്ചു, അവർ പോലീസാണ്. എൻഐഎയിൽ ആരൊക്കെയുണ്ട്? അവരും പോലീസാണ്” -സിദ്ധരാമയ്യ പറഞ്ഞു.
ധർമ്മസ്ഥലയുമായി ബന്ധപ്പെട്ടുള്ള എസ്ഐടി അന്വേഷണം ദുർബലപ്പെടുത്താൻ സംഘടിത ശ്രമം നടക്കുന്നതായി ‘ലഞ്ച്‌മുക്ത കർണാടക നിർമ്മണ വേദികെ’ എന്ന സംഘടന ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് കർണാടക ഹൈക്കോടതി ജഡ്‌ജിമാർക്ക് സംഘടന പരാതി നൽകി. എസ്ഐടിയുടെ തുടർച്ചയായ അന്വേഷണങ്ങൾ അട്ടിമറിക്കാൻ നിക്ഷിപ്‌ത താൽപ്പര്യക്കാർ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്ന് ലഞ്ച്‌മുക്ത കർണാടക നിർമ്മണ വേദികെ അംഗം രഘു ജനഗരെ പറഞ്ഞു. ഇരകളെയും ആക്ടിവിസ്റ്റുകളെയും എസ്ഐടിയെ സമീപിക്കുന്നത് തടയാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടുന്നു.






























