അഹമ്മദാബാദ്: ഗുജറാത്ത് കലാപകാലത്തെ ബില്‍ക്കിസ് ബാനു കേസുമായി ബന്ധപ്പെട്ട് ജയിലിലേക്ക് മടങ്ങണമെന്ന് സുപ്രീംകോടതി ഉത്തരവിട്ട കുറ്റവാളികള്‍ ഒളിവില്‍പ്പോയി. 11 പേരില്‍ ഒമ്പതുപേരുടെ വിവരമൊന്നുമില്ലെന്നാണ് സൂചനകൾ ലഭിക്കുന്നത്. ജനുവരി 22-നുള്ളിലാണ് ഇവര്‍ കീഴടങ്ങേണ്ടത്. കുറ്റവാളികള്‍ ഇതുവരെ കീഴടങ്ങിയിട്ടില്ലെന്നും കോടതി ഉത്തരവിന്റെ പകര്‍പ്പ് തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും ദഹോഡ് എസ്.പി. ബല്‍റാം മീണ വ്യക്തമാക്കി. എന്നാല്‍, ഇവര്‍ മറ്റുള്ളവരുമായി ഫോണില്‍ ബന്ധപ്പെടുകയും ചില ബന്ധുക്കളെ സന്ദര്‍ശിക്കുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
നരേന്ദ്രമോദി മുഖ്യമന്ത്രിയായിരിക്കെ 2002 മാര്‍ച്ചിലെ വര്‍ഗീയലഹളയില്‍ ബലാത്കാരം ചെയ്യപ്പെട്ട ബില്‍ക്കിസ് ബാനുവിന്റെ കേസില്‍ 11 പേരുടെ ജീവപര്യന്തം ഇളവുചെയ്ത ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനം കഴിഞ്ഞ തിങ്കളാഴ്ചയാണ് സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്. തിങ്കളാഴ്ചതന്നെ മാധ്യമപ്രവര്‍ത്തകര്‍ കുറ്റവാളികളുടെ പ്രതികരണം തേടി രണ്‍ധിക്പുര്‍ ഗ്രാമത്തിലെത്തിയെങ്കിലും വീടുകള്‍ പൂട്ടിയിട്ടനിലയിലായിരുന്നു.





























