ജനീവ : വാക്സീനുകൾ ഇടകലർത്തി പരീക്ഷിക്കുന്ന പ്രവണത അപകടകരമെന്ന് ലോകാരോഗ്യ സംഘടന. ഒരു കമ്പനിയുടെ വാക്സീൻ ആദ്യ ഡോസ് സ്വീകരിച്ചശേഷം രണ്ടാമത്തെയോ മൂന്നാമത്തെയോ ഡോസ് വാക്സീൻ മറ്റൊരു നിർമ്മാതാവിന്റെ സ്വീകരിക്കുന്നതിനെതിരെയാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.
ഇത്തരത്തിൽ വാക്സീനുകൾ ഇടകലർത്തി ഉപയോഗിച്ചാൽ അവയുടെ കാര്യക്ഷമത വർധിക്കുമോ എന്ന് കണ്ടെത്തുന്നതിനുള്ള നിരവധി പഠനങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്നുണ്ട്. എന്നാൽ വ്യക്തികൾ സ്വന്തം നിലയ്ക്ക് വാക്സീനുകൾ ഇടകലർത്തി എടുക്കുന്നത് അപകടകരമായ പ്രവണതയാണെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.
വാക്സീനുകൾ ഇടകലർത്തി ഉപയോഗിക്കുന്നത് സംബന്ധിച്ച പരീക്ഷണങ്ങളുടെ ഡേറ്റ ഇനിയും പൂർണമായും ലഭ്യമായിട്ടില്ല. അവയുടെ സുരക്ഷയും പ്രതിരോധ പ്രതികരണവും കാര്യക്ഷമതയും സംബന്ധിച്ച വിവരങ്ങളും വിലയിരുത്തപ്പെടേണ്ടതുണ്ട്. സ്ഥിതി ഇതായിരിക്കെ വിശദമായ പഠന നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ പൊതുജനാരോഗ്യ അതോറിറ്റികൾ ചർച്ച ചെയ്തെടുക്കേണ്ട തീരുമാനങ്ങൾ വ്യക്തികൾ സ്വന്തം നിലയ്ക്ക് എടുക്കുന്നത് അതീവ ഗുരുതര സാഹചര്യമുണ്ടാക്കുമെന്ന് ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്റ് സൗമ്യ സ്വാമിനാഥൻ പറഞ്ഞു.
ആസ്ട്ര സെനക്കയുടെ ആദ്യ ഡോസ് വാക്സീൻ എടുത്തവർക്ക് രണ്ടാം ഡോസിന് അവ ലഭ്യമാകാത്ത പക്ഷം ഫൈസർ വാക്‌സീൻ എടുക്കാമെന്ന് ലോകാരോഗ്യസംഘടന സ്ട്രാറ്റജിക് അഡ്വൈസറി ഗ്രൂപ്പ് ജൂണിൽ പറഞ്ഞിരുന്നു. ആസ്ട്ര സെനക്കയും ഫൈസറും ഇടകലർത്തി ഉപയോഗിക്കുന്നത് സംബന്ധിച്ച് ഓക്സ്ഫഡ് സർവകലാശാല പഠനം നടത്തിവരികയാണ്. മൊഡേണയുടെയും നൊവവാക്‌സിന്റെയും വാക്‌സീനുകളിലേക്ക് കൂടി പരീക്ഷണം വ്യാപിപ്പിച്ചിട്ടുണ്ട്.