കൊച്ചി : കേരളത്തിൽ മദ്യക്കടകളുടെ എണ്ണത്തിലുള്ള കുറവാണ് തിരക്കു വർധിക്കാൻ കാരണമെന്ന എക്സൈസ് കമ്മിഷണറുടെ വിലയിരുത്തൽ ശരി വെച്ച് ഹൈക്കോടതി. മാഹിയിലുള്ള മദ്യക്കടകളുടെ എണ്ണം ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഇതു ശരിയാണെന്നു നിരീക്ഷിച്ചത്. തൃശൂർ കുറുപ്പംറോഡിലുള്ള മദ്യക്കടയിലെ തിരക്കു ചൂണ്ടിക്കാണിച്ച് പ്രദേശവാസി സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം.
സംസ്ഥാനത്തെ മദ്യശാലകളിലെ തിരക്കു നിയന്ത്രിക്കാൻ നടപടി സ്വീകരിച്ചതായി എക്സൈസ് കമ്മിഷണറും ബവ്കോയും സത്യവാങ്മൂലത്തിൽ കോടതിയെ അറിയിച്ചു. ഈ സത്യവാങ്മൂലത്തിലാണ് കേരളത്തിൽ മദ്യശാലകളുടെ എണ്ണത്തിലെ കുറവാണ് തിരക്കിനു കാരണം എന്നു ചൂണ്ടിക്കാട്ടിയത്. കേരളത്തേക്കാൾ ചെറിയ സ്ഥലമായ മാഹിയിൽ പോലും ഇതിൽ കൂടുതൽ മദ്യശാലകളുണ്ടെന്നു കോടതി നിരീക്ഷിച്ചു. മദ്യക്കടകളുടെ എണ്ണം വർധിപ്പിക്കുന്നത് തിരക്കു കുറയുന്നതിനു സഹായിച്ചേക്കും എന്നും വ്യക്തമാക്കി.
ബവ്റിജസ് വിൽപനശാലകളുടെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് ഓഡിറ്റിങ് നടത്തുന്നതു പരിഗണിക്കണമെന്ന് കോടതി നിർദേശിച്ചു. ഇതിനു തയ്യാറാണെന്ന് സർക്കാരും എക്സൈസ് കമ്മീഷണറും കോടതിയെ അറിയിച്ചു. അതോടൊപ്പം വിൽപ്പന കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ നടപടി സ്വീകരിച്ചു വരുന്നതായി സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. പരാതിക്ക് ഇടയാക്കിയ കുറുപ്പം റോഡിലെ വിൽപ്പനശാലയും കഴിഞ്ഞ ദിവസം ഹൈക്കോടതി പരാമർശിച്ച ഹൈക്കോടതിക്കു സമീപമുള്ള വിൽപ്പനശാലയും അടച്ചു പൂട്ടിയതായും സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.