തിരുവനന്തപുരം : വിവാദമായ മരംമുറിക്കേസിൽ വിവരാവകാശ നിയമപ്രകാരം മറുപടി നൽകിയ അണ്ടർ സെക്രട്ടറി ഒ.ജി. ശാലിനിക്ക് സർക്കാർ നേരത്തെ നൽകിയ ഗുഡ് സർവീസ് എൻട്രി റദ്ദാക്കി. ശാലിനിക്ക് സത്യസന്ധത ഇല്ലെന്നു ചൂണ്ടിക്കാട്ടിയാണ് റവന്യൂ അഡീഷനൽ ചീഫ് സെക്രട്ടറി ജയതിലകിന്റെ നടപടി.
മരം മുറിയുമായി ബന്ധപ്പെട്ട് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് ശാലിനി ഫയലുകളുടെ പകർപ്പ് നൽകിയതാണ് സർക്കാരിനെ പ്രകോപിപ്പിച്ചത്. ഇതേത്തുടർന്ന് രണ്ടു മാസത്തേക്കു ശാലിനിയോട് അവധിയിൽ പോകാൻ സർക്കാർ നിർദ്ദേശിച്ചു. അവധിയിൽ പ്രവേശിച്ച ശാലിനിക്കുനേരെ വീണ്ടും പ്രതികാര നടപടി സ്വീകരിക്കുകയാണെന്നാണ് ഉയരുന്ന ആക്ഷേപം.