കൊച്ചി: പ്രശസ്ത യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിനെതിരായ പരാതിയില്‍ അന്വേഷണം ആരംഭിച്ച് കളമശ്ശേരി പൊലീസും. പരാതിക്കടിസ്ഥാനമായ കാലഘട്ടത്തില്‍ തൊപ്പി ഗ്യാങ് താമസിച്ചിരുന്നത് കളമശ്ശേരി പൊലീസ് പരിധിയിലായിരുന്നു. ഇതേ തുടര്‍ന്നാണ് കളമശ്ശേരി പൊലീസും പ്രാഥമിക അന്വേഷണം ആരംഭിച്ചത്. സംസ്ഥാന സൈബര്‍ ഓപ്പറേഷന്‍ വിഭാഗത്തിന്റെ നിര്‍ദ്ദേശം അനുസരിച്ച് കൊച്ചി സൈബര്‍ പൊലീസും അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണം പൂര്‍ത്തിയാകുന്ന പക്ഷം റിപ്പോര്‍ട്ട് സംസ്ഥാന സൈബര്‍ ഓപ്പറേഷന്‍ വിഭാഗത്തിന് നല്‍കും. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം കേസെടുക്കുന്നതില്‍ തീരുമാനമെടുക്കും.
ലഹരിമരുന്ന് ഉപയോഗം, അശ്ലീല പ്രചരണം, പോക്സോ, ലൈംഗിക ചൂഷണം തുടങ്ങിയ പരാതികളിലാണ് തൊപ്പിക്കെതിരെ അന്വേഷണം നടക്കുന്നത്. അഡ്വ. ശ്രീജിത്ത് പെരുമനയുടെ പരാതിയില്‍ ഡിജിപി റവാഡ ചന്ദ്രശേഖറായിരുന്നു അന്വേഷണത്തിന് ഉത്തരവിട്ടത്. സംസ്ഥാന സൈബര്‍ ഓപ്പറേഷന്‍സ് സൂപ്രണ്ട് അങ്കിത് അശോകനാണ് അന്വേഷണ ചുമതല. നിഹാദിനെതിരായ പരാതിയില്‍ അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അന്വേഷിച്ച് നടപടിയെടുക്കുമെന്നായിരുന്നു ആഭ്യന്തരമന്ത്രി പറഞ്ഞത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിഹാദും നിഹാദിന്റെ എംആര്‍സെഡ് ഗ്യാങ്ങില്‍ ഒപ്പമുണ്ടായിരുന്ന മമ്മു എന്ന മുഹമ്മദും ഷമീറും പരസ്പരം ആരോപണ- പ്രത്യാരോപണങ്ങള്‍ നടത്തിയിരുന്നു. കഴിഞ്ഞ ദിവസം നിഹാദിനെതിരെ മുഹമ്മദും ഷമീറും ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. തൊപ്പി എംഡിഎംഎ ഉപയോഗിക്കുകയും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ചൂഷണം ചെയ്യുകയും ചെയ്തിട്ടുണ്ട് എന്നാണ് സുഹൃത്തുക്കള്‍ ആരോപിച്ചത്. തൊപ്പിയുടെ മുറിയില്‍ നിന്നും കഞ്ചാവ് പാക്കറ്റ് പുറത്തെടുക്കുന്ന വീഡിയോയും പുറത്തുവിട്ടിരുന്നു.
തൊപ്പി ലൈംഗിക ചൂഷണം നടത്തിയെന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉപയോഗിച്ച് അവര്‍ക്ക് പണം നല്‍കി പ്രശ്‌നം ഒതുക്കിയെന്നും ഇവര്‍ ആരോപിച്ചിരുന്നു.സംഭവത്തില്‍ ഷമീറിനും മുഹമ്മദിനുമെതിരെ പരാതി നല്‍കിയതായി അവകാശപ്പെട്ട് പിന്നീട് തൊപ്പി രംഗത്തെത്തി. തനിക്കെതിരായ ആരോപണങ്ങളെല്ലാം റീച്ചിന് വേണ്ടി ചെയ്യുന്നതാണെന്നും ക്രിമിനല്‍ കേസുകളും മാനനഷ്ട കേസുകളും തന്റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നുമായിരുന്നു തൊപ്പി പറഞ്ഞത്.






























