കോഴിക്കോട് : പെരുവണ്ണാമുഴി വനത്തിൽ ഡിജിറ്റൽ സർവ്വേയ്‌ക്കായി പോയ നാല് റവന്യൂ ഉദ്യോഗസ്ഥരും മൂന്ന് വനംവകുപ്പ് ജീവനക്കാരും ഉൾപ്പെടെ ഏഴംഗ സംഘം വനത്തിനുള്ളിൽ കുടുങ്ങിയാതായി സംശയം. വടകരയിൽ നിന്നുള്ള റവന്യൂ സർവേയർമാരായ അരുൺ, ഭരത്, പ്രശാന്ത്, അഖിൽ എന്നിവരെയും, വനംവകുപ്പ് വാച്ചർമാരായ രവി, ബാലൻ, ഷാരൂൺ എന്നിവരെയുമാണ് കാണാതായത്. സംസ്ഥാന വ്യാപകമായി നടക്കുന്ന ഡിജിറ്റൽ സർവ്വേയുടെ ഭാഗമായാണ് ഇവർ വനത്തിനുള്ളിൽ പ്രവേശിച്ചത്. ഇന്നലെ രാവിലെ 7 മണിയോടെ ചക്കിട്ടപ്പാറ പഞ്ചായത്തിലെ പൂഴിത്തോട് കരിങ്കണ്ണി വഴിയാണ് ഇവർ യാത്ര തിരിച്ചത്. വയനാട് ജില്ലയുമായി അതിർത്തി പങ്കിടുന്ന വനമേഖലയിലാണ് സംഘം സർവ്വേ നടത്തിയിരുന്നത്. ഇന്നലെ വൈകുന്നേരം 3:54-നാണ് സംഘവുമായി അവസാനമായി ബന്ധപ്പെടാൻ സാധിച്ചത്.
മേഖലയിൽ ഇന്നലെ അനുഭവപ്പെട്ട അതിശക്തമായ മഴയെത്തുടർന്ന് ഇവർ വനത്തിനുള്ളിൽ എവിടെയെങ്കിലും കുടുങ്ങിപ്പോകാനോ വഴിതെറ്റിപ്പോകാനോ സാധ്യതയുണ്ടെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം. ഇന്നലെ രാത്രി തന്നെ ഇവർക്കായി തിരച്ചിൽ ആരംഭിച്ചിരുന്നുവെങ്കിലും കനത്ത മഴയും മോശം കാലാവസ്ഥയും കാരണം തിരച്ചിൽ താൽക്കാലികമായി നിർത്തിവെക്കേണ്ടി വന്നു. ഇന്ന് രാവിലെ മുതൽ വനംവകുപ്പിന്റെ വിവിധ സംഘങ്ങൾ വനം കേന്ദ്രീകരിച്ച് ഊർജിതമായ തിരച്ചിൽ പുനരാരംഭിച്ചിട്ടുണ്ട്. കാണാതായവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.






























