കീവ്: യുക്രൈനിലെ തന്ത്രപ്രധാന അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് അതിശക്തമായ ഡ്രോൺ ആക്രമണം നടത്തി റഷ്യ. സംഭവത്തിൽ ആറോളം പേർ കൊല്ലപ്പെട്ടതായും കുട്ടികളടക്കം നിരവധി പേർക്ക് പരിക്കേറ്റതായും യുക്രൈൻ പ്രസിഡൻ്റ് വൊളോഡിമിർ സെലൻസ്കി അറിയിച്ചു. തലസ്ഥാനമായ കീവ്, പോളണ്ട് അതിർത്തിയിലെ പടിഞ്ഞാറൻ നഗരമായ ലിവിവ്, ഒഡീസയിലെ ബ്ലാക്ക് സീപോർട്ട് തുടങ്ങിയ സ്ഥലങ്ങളിൽ ആക്രമണം ഉണ്ടായെന്നും സെലൻസ്കി വ്യക്തമാക്കി. യുക്രൈനിൻ്റെ റെയിൽ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ 23 ഓളം തവണ ആക്രമണമുണ്ടായതായി പ്രസിഡന്റിൻ്റെ ഉപദേഷ്ടാവും അറിയിച്ചു.
ബുധനാഴ്ച രാവിലെ ആരംഭിച്ച ആക്രമണം മണിക്കൂറുകൾ നീണ്ടുനിന്നതായി പ്രസിഡൻ്റ് സെലൻസ്കി അറിയിച്ചു. വ്യാഴാഴ്ച പുലർച്ചെയും ആക്രമണം ഉണ്ടായതായി റിപ്പോർട്ടുണ്ട്. കീവിന് നേരെ ഡ്രോൺ, ബാലിസ്റ്റിക് ആക്രമണം ഉണ്ടായെന്നാണ് റിപ്പോർട്ട്. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് യുക്രൈൻ സൈന്യം കീവിനെ ലക്ഷ്യമിടുകയാണെന്ന് കീവ് മേയർ അറിയിച്ചു. നഗരത്തിൽനിന്ന് ഒന്നിലധികം തവണ സ്ഫോടന ശബ്ദം കേട്ടതായും വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് യുക്രൈൻ ഭീഷണികളെ ചെറുക്കുന്നത് കണ്ടതായും അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എഎഫ്പിയുടെ മാധ്യമപ്രവർത്തകൻ റിപ്പോർട്ട് ചെയ്തു.






























