കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതി ദീലിപീനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് പ്രോസിക്യൂഷന്‍. അതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കരുത്. ദിലീപും കൂട്ടാളികളും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും, മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടിഎ ഷാജി ആവര്‍ത്തിച്ചു. അന്വേഷണ സംഘം ആവശ്യപ്പെട്ട ഏഴു ഫോണുകളില്‍ ആറെണ്ണം മാത്രമാണ് ദിലീപും സംഘവും ഹാജരാക്കിയത്. ഹര്‍ജിയില്‍ നാലാമതായി ചൂണ്ടിക്കാട്ടിയ ഫോണ്‍ കൈമാറിയിട്ടില്ല. അതു കൈവശമില്ലെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ ഈയടുത്ത കാലം വരെ അത് ഉപയോഗിച്ചതിനു തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. അതില്‍നിന്ന് 12,000ല്‍ ഏറെ കോളുകള്‍ വിളിച്ചിട്ടുണ്ടെന്നു പ്രോസിക്യൂഷന്‍ പറഞ്ഞു.
ഒരു ഫോണ്‍ മാത്രമാണോ കൈമാറാത്തത് എന്ന കോടതിയുടെ ചോദ്യത്തിന് മൂന്നെണ്ണമാണെന്ന് പ്രോസിക്യൂഷന്‍ മറുപടി നല്‍കി. അന്വേഷണവുമായി സഹകരിക്കാത്തത് ഗൗരവത്തോടെ കാണേണ്ട കാര്യമാണെന്നു കോടതി അഭിപ്രായപ്പെട്ടു. ഫോണുകളുടെ കാര്യത്തില്‍ പ്രോസിക്യൂഷന്‍ നിലപാട് കടുപ്പിച്ചതോടെ കോടതിയുടെ കസ്റ്റഡിയിലുള്ള ഫോണുകള്‍ ഉദ്യോഗസ്ഥര്‍ പരിശോധിക്കട്ടെ എന്ന നിലപാടിലാണ് കോടതി. അതിന് ശേഷം വീണ്ടും കേസ് പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. ഇതോടെ മറ്റു കേസുകളിലേക്ക് കടനടന്നിട്ടുണ്ട് കോടതി. വിചാരണാ കോടതിയിലെ കേസില്‍ പ്രോസിക്യൂഷന് വീണ്ടും തിരിച്ചടിയേറ്റു.
കേസിലെ തുടരന്വേഷണം ഒരു മാസത്തിനുള്ളില്‍ തീര്‍ക്കണമെന്ന് വിചാരണ കോടതിയുടെ ഉത്തരവാണ് പ്രോസിക്യൂഷന് തിരിച്ചടിയായത്. തുടരന്വേഷണത്തിന് ആറു മാസം വേണമെന്ന പ്രോസിക്യൂഷന്‍ തള്ളി. മാര്‍ച്ച് ഒന്നിന് മുമ്പ് അന്തിമ റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി വ്യക്തമാക്കി. കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെയുള്‍പ്പെടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ തുടരുന്വേഷണത്തിന് ആറു മാസം കൂടി വേണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് പോസിക്യൂഷന്‍ വ്യക്തമാക്കി. ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാനാവില്ലെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്.






























