കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ വധഗൂഢാലോചനാ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈകോടതിയെ സമീപിച്ചു. എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാണ് ആവശ്യം. ആരോപണങ്ങള്‍ തെളിയിക്കാനാനുള്ള തെളിവുകളില്ലെന്നാണ് ദിലീപിന്റെ വാദം. കേസ് ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നും എഫ്.ഐ.ആര്‍ നിലനില്‍ക്കില്ലെന്നും ദിലീപടക്കമുള്ള പ്രതികള്‍ ഹർജിയില്‍ പറഞ്ഞു. ബി. രാമന്‍പിള്ള മുഖേനയാണ് ഹർജി ഫയല്‍ ചെയ്തത്.
ഡി.വൈ.എസ്.പി ബൈജു പൗലോസും ബാലചന്ദ്രകുമാറും തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് ദിലീപിന്റെ ആരോപണം. ഡി.ജി.പി ബി. സന്ധ്യയുടെയും എ.ഡി.ജി.പി എസ്. ശ്രീജിത്തിന്റേയും അറിവോടെയാണ് ഗൂഢാലോചന നടന്നതെന്നും ഹർജിയില്‍ പറയുന്നു. കേസ് റദ്ദാക്കിയില്ലെങ്കില്‍ അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്നും ദിലീപ് ആവശ്യപ്പെട്ടു. ദിലീപ് അടക്കമുള്ള പ്രതികളുടെ ഗൂഢാലോചന തെളിയിക്കാന്‍ പര്യാപ്തമായ തെളിവില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചത് തങ്ങളുടെ ആക്ഷേപം ശരിവെക്കുന്നതാണെന്നും പ്രതികള്‍ ചൂണ്ടിക്കാട്ടുന്നു.





























