കൊച്ചി : അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കേന്ദ്രീകരിച്ചുള്ള വാദം ഹൈക്കോടതിയില്‍ തുടങ്ങി. കേസുമായി ബന്ധപ്പെട്ട മൊബൈല്‍ ഫോണ്‍ സ്വന്തം നിലയില്‍ പരിശോധനയ്‌ക്ക് അയച്ചത് ശരിയായില്ലെന്ന് ഹൈക്കോടതി അറിയിച്ചു. തിങ്കളാഴ്‌ച്ച പത്ത് മണിയ്‌ക്ക് മുന്‍പ് എല്ലാ മൊബൈല്‍ ഫോണുകളും ഹൈക്കോടതിയുടെ രജിസ്ട്രാര്‍ക്ക് കൈമാറണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ചൊവ്വാഴ്‌ച്ച വരെ സമയം നല്‍കണമെന്ന ദിലീപിന്റെ ആവശ്യം കോടതി തള്ളി. തിങ്കളാഴ്‌ച്ച പത്ത് മണിക്ക് രജിസ്ട്രാറിന് മുന്നില്‍ ഹാജരാക്കണം. തെളിവുകള്‍ നല്‍കാത്തതും ഗൂഢാലോചനയാണ്. നിയമപരമല്ലാത്ത പ്രവൃത്തിയാണ് ഉണ്ടായത്. ഇത് അംഗീകരിക്കാനാകില്ല. കേന്ദ്ര ഏജന്‍സികള്‍ക്കാണ് മൊബൈല്‍ ഫോണ്‍ പരിശോധിക്കാനുള്ള അവകാശമുള്ളത്. പ്രതി നടത്തുന്ന പരിശോധാനയ്‌ക്ക് തെളിവ് മൂല്യമില്ലെന്നും തെളിവ് നിയമപ്രകാരം നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി.
ഐടി നിയമത്തിലെ 79-ാം വകുപ്പില്‍ ഫോണ്‍ പരിശോധിക്കുന്ന ഏജന്‍സികളുമായി ബന്ധപ്പെട്ട വ്യക്തമായ നിര്‍ദ്ദേശങ്ങളുണ്ട്. സ്വകാര്യ വിവരങ്ങള്‍ ഫോണിലുണ്ടെന്ന വാദം മനസിലാക്കുന്നു. എന്നാല്‍ ഇതെങ്ങനെ വേര്‍തിരിക്കും, ഇക്കാര്യത്തില്‍ നിയമം വ്യക്തമാകണമെന്നും കോടതി പറഞ്ഞു. എന്നാല്‍ പോലീസിന്റെ ഫൊറെന്‍സിക് ലാബില്‍ വിശ്വാസമില്ലെന്ന് ദിലീപ് അറിയിച്ചു. മാദ്ധ്യമങ്ങളും പോലീസും നിരന്തരം വേട്ടയാടുകയാണെന്ന് ദിലീപിന് വേണ്ടി ഹാജരായ അഡ്വ.രാമന്‍പിള്ള കോടതിയില്‍ വാദിച്ചു. ദയകാട്ടണമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ ദയയുടെ പ്രശ്‌നം ഉദിക്കുന്നില്ലെന്നും മൊബൈല്‍ ഫോണ്‍ ഇന്ന് തന്നെ കൈമാറുന്നതാണ് നല്ലതെന്നും ഹൈക്കോടതി വ്യക്തമാക്കി.
ദിലീപ് അന്വേഷണവുമായി സഹകരിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. 2017 മുതല്‍ 2019 വരെയുള്ള ഫോണിലെ രേഖകള്‍ പരിശോധിക്കണം. 2017 മുതല്‍ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ തുടര്‍ച്ചയായ നീക്കങ്ങളുണ്ടായെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. ദിലീപിന് സംരക്ഷണം നല്‍കരുത്. അറസ്റ്റ് തടഞ്ഞുള്ള സംരക്ഷണത്തിന് ദിലീപ് യോഗ്യനല്ല. ഇതുപോലൊരു കേസില്‍ ഇത്രയും വിശേഷാധികാരം മറ്റൊരു പ്രതിയ്‌ക്കും ലഭിക്കുന്നില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.