കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ ദിലീപിന്റെയും ഒപ്പമുള്ളവരുടേയും മൊബൈല്‍ ഫോണുകൾ പരിശോധനയ്ക്ക് അയക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി ഇന്ന് തീരുമാനം പറയും. ഏത് ഫോറൻസിക് ലാബിലേക്ക് ഫോണുകൾ അയക്കണം എന്നത് സംബന്ധിച്ചും കോടതി നിര്‍ദ്ദേശം നല്‍കും. ഉച്ചയ്ക്ക് 1.45-നാണ് ഉപഹർജി പരിഗണിക്കുക. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ചയിലേക്ക് മാറ്റിയിട്ടുണ്ട്.
തൻറെ വീട്ടിൽ നിന്നും കൊണ്ടു പോയ എല്ലാ ഗാഡ്ജറ്റുകളും പോലീസിന്റെ കൈവശമുണ്ടെന്നാണ് ദിലീപ് പറയുന്നത്. ഫോണുകളിൽ കൃത്രിമമായി എന്തെങ്കിലും തിരികി കേറ്റാനുള്ള സാധ്യതയുണ്ടെന്നും ദിലീപ് കോടതിയിൽ ചൂണ്ടിക്കാട്ടി. ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട ഏഴ് മൊബൈല്‍ ഫോണുകളില്‍ ആറെണ്ണമാണ് ദീലീപ് അടക്കമുള്ള പ്രതികള്‍ ഹൈക്കോടതിക്ക് കൈമാറിയത്. ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട നാലാമത്തെ ഫോണ്‍ താന്‍ ഉപയോഗിക്കുന്നതല്ലെന്നാണ് ദീലീപിന്റെ നിലപാടെങ്കിലും ഈ ഫോണ് ഉപയോഗിച്ചിരുന്നതിന്‍റെ തെളിവുകൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
ഫോണുകൾ പോലീസിന് വിട്ടു നൽകിയാൽ അതിൽ കൃത്രിമം നടക്കാൻ സാധ്യതയുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകൻ അഡ്വ.ബി.രാമൻപ്പിള്ളയുടെ വാദം. കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയ ഫോണുകൾ ഇപ്പോൾ വിട്ടുനൽകരുതെന്നും വ്യാഴാഴ്ച ജാമ്യഹർജിയിൽ തീരുമാനം വന്ന ശേഷമേ ഫോണുകൾ കൊടുക്കാവൂ എന്നും പ്രതിഭാഗം വാദിക്കുന്നു. എന്നാൽ പ്രോസിക്യൂഷൻ ഇതിനെ എതിർത്തു. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കും മുൻപ് ഫോണിലെ വിവരങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഹൈക്കോടതിയില്‍ വ്യക്തമാക്കി.
കേസിൽ തങ്ങളും സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് കഴിഞ്ഞ ദിവസം ദിലീപിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞിരുന്നു. നിലവിൽ കേസ് അന്വേഷിക്കുന്ന അന്വേഷണസംഘത്തിൽ വിശ്വാസമില്ലെന്നും ഒരു കേന്ദ്ര ഏജൻസി കേസ് അന്വേഷിക്കട്ടേയെന്നും രാമൻപിള്ള പറഞ്ഞു. അന്വേഷണ ഏജൻസിയിൽ നേരത്തെ പലവട്ടം അവിശ്വാസം രേഖപ്പെടുത്തിയ ദിലീപ് ഇതാദ്യമായാണ് സിബിഐ അന്വേഷണത്തെക്കുറിച്ച് സൂചിപ്പിക്കുന്നത്. തൻറെ അമ്മ ഒഴികെ ഒപ്പമുള്ള എല്ലാവരേയും പ്രതികളാക്കാനാണ് അന്വേഷണസംഘം ശ്രമിക്കുന്നതെന്നും മാധ്യമവിചാരണയാണ് ഇപ്പോൾ നടക്കുന്നതെന്നുമാണ് ദിലീപ് പറയുന്നത്.
ഇതിനിടെ ദിലിപീന്‍റെ മൊബൈല്‍ ഫോണുകള്‍ സർവ്വീസ് നടത്തിയിരുന്ന യുവാവ് കാറപകടത്തിൽ മരിച്ചതിനെകുറിച്ച പുനരന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ അങ്കമാലി പോലീസിന് പരാതിനല്‍കി. 2020 ഓഗസ്റ്റ് 30 നാണ് കോടകര സ്വദേശി സലീഷ് എന്നയാള്‍ അങ്കമാലി ടെല്‍ക്കിന് സമീപം ഉണ്ടായ അപടകത്തില്‍ മരിച്ചത്. മരണത്തിന് പിന്നില്‍ ദുരൂഹതകളുണ്ടെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര ഉള്‍പ്പെടെ ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്നാണ് ബന്ധുക്കളുടെ നീക്കം.
































