തിരുവനന്തപുരം: കണ്ണൂർ വൈസ് ചാൻസിലർ നിയമനത്തിൽ സ്വജനപക്ഷപാതം കാണിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിനെ അയോഗ്യയാക്കണമെന്നാവശ്യപ്പെട്ട് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജി ഇന്ന് ലോകായുക്ത പരിഗണിക്കും. കണ്ണൂർ വൈസ് ചാൻസിലറായി ഗോപിനാഥ് രവീന്ദ്രനെ നിയമിക്കണമെന്നാവശ്യപ്പെട്ട മന്ത്രി ഗവർണർക്ക് കത്തു നൽകിയത് ചട്ടലംഘനവും സ്വജപക്ഷപതാവുമെന്നാണ് ഹർജി. കണ്ണൂർ വൈസ് ചാൻസിലർ നിയമനവുമായി ബന്ധപ്പെട്ട് സർക്കാരും ചാൻസിലർ കൂടിയായ ഗർണറും തമ്മിൽ നടത്തിയ കത്തിടപാടകളും എല്ലാ രേഖകളും ഹാജരാക്കൻ ലോകായുക്ത സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു. ഇന്ന് രേഖകള്‍ ഹാജരാക്കുകയാണെങ്കിൽ കേസ് ഫയലിൽ സ്വീകരിക്കണമോയെന്നതിൽ വാദം തുടങ്ങും. ലോകായുക്ത നിയമത്തിൽ ഭേദഗതി വേണമെന്ന സർക്കാർ ശുപാർശ ഗവർണർക്കു മുന്നിൽ നിലനിക്കുമ്പോഴാണ് മന്ത്രിക്കെതിരായ കേസ് പരിഗണിക്കുന്നത്. ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് ഓണ്‍ ലൈനായാണ് കേസ് ഡിവിഷൻ ബഞ്ച് പരിഗണിക്കുന്നത്
ഗവർണർക്ക് അയച്ച കത്തിനെ ഉന്നതവിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു ന്യായീകരിച്ച് രംഗത്തെത്തിയിരുന്നു. കണ്ണൂർ വൈസ് ചാൻസിലറുടെ നിയമനം നടത്തിയത് പൂർണമായും ഗവർണറുടെ ഉത്തരവാദിത്തത്തിലാണെന്ന് ബിന്ദു വാർത്താക്കുറിപ്പിലൂടെ വിശദീകരിച്ചു. നിയമനകാര്യത്തിൽ ഗവർണർക്ക് കത്തയക്കാൻ മന്ത്രിക്ക് അധികാരമില്ലെന്ന ആരിഫ് മുഹമ്മദ് ഖാൻ്റെ നിലപാടും മന്ത്രി തള്ളിയിരുന്നു. നടന്നത് സ്വാഭാവികമായ ആശയവിനിമയമാണെന്ന് മന്ത്രി വിശദീകരിക്കുന്നു. സർവ്വകലാശാലയുടെ ചാൻസലർ ഗവർണറും പ്രോചാൻസലർ ഉന്നത വിദ്യാഭ്യാസ മന്ത്രിയുമാണ്. നിയമപരമായി സ്ഥാപിതമായ പദവികളാണിവ. ഈ രണ്ടു പദവികളിലിരിക്കുന്നവർ തമ്മിൽ ആശയവിനിമയം നടത്തൽ സ്വാഭാവികമാണെന്നും ആർ ബിന്ദു നിലപാട് വ്യക്തമാക്കിയിരുന്നു.






























