കൊച്ചി : നടിയെ ആക്രമിച്ച കേസിൽ അന്വേഷണ സംഘം ദിലീപിനെ ഇന്നും ചോദ്യം ചെയ്യും. ഇന്നലെ ചോദ്യം ചെയ്‌ത് വിട്ടയച്ചിരുന്നു എന്നാൽ ചോദ്യം ചെയ്യൽ ഇന്നും തുടരുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ദൃശ്യങ്ങൾ നടന്റെ കൈവശമെത്തിയോ എന്നറിയാനാണ് അന്വേഷണ സംഘം ശ്രമിച്ചത്. ബാലചന്ദ്രകുമാറിന്റെ മൊഴിയെക്കുറിച്ച് തനിക്കറിയില്ലെന്നും സാക്ഷികളെ ഒരു തരത്തിലും സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്നുമാണ് ദീലീപ് അന്വേഷണ സംഘത്തോട് പറഞ്ഞത്. ഇക്കാര്യങ്ങളിൽ കൂടുതൽ വ്യക്തത കൈവരേണ്ടതുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.
ക്രൈാംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിന്‍റെ നേതൃത്വത്തിലായിരുന്നു ഇന്നലെ നടന്ന ചോദ്യം ചെയ്യൽ. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യം ദിലീപിന്‍റെ കൈവശമുണ്ടോ എന്ന് കണ്ടെത്തുകയായിരുന്നു ലക്ഷ്യം. ഇന്നലെ രാവിലെ 11.20 ഓടെ ആലുവ പൊലീസ് ക്ലബ്ബിൽ ഹാജരായ ദിലീപിനെ ക്രൈം ബ്രാഞ്ച് മേധാവി എസ് ശ്രീജിത്ത് അടക്കമുള്ളവരാണ് ചോദ്യം ചെയ്‌തത്.
തുടരന്വേഷണം ആരംഭിച്ച് രണ്ടര മാസങ്ങൾക്ക് ശേഷമാണ് ദിലീപിനെ ചോദ്യം ചെയ്തത്. പ്രതികളുടെയും സാക്ഷികളുടെയും മൊഴികളും മറ്റ് തെളിവുകളും സ്വീകരിച്ചിട്ടുണ്ട്. വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ക്രൈംബ്രാഞ്ച് നോട്ടിസ് അയച്ചെങ്കിലും ദിലീപ് അസൗകര്യം അറിയിച്ചിരുന്നു. തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍ ഇന്നലെ നടന്നത്.





























