തിരുവനന്തപുരം : സംവിധായകൻ ബാലചന്ദ്രകുമാർ ആലുവ പോലീസ് ക്ലബിൽ എത്തി. ബാലചന്ദ്രകുമാറിനൊപ്പമിരുത്തി ദിലീപിനെ ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം അറിയിച്ചു. നടിയെ ആക്രമിച്ച കേസിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ദിലീപിന്റെ ചോദ്യം ചെയ്യൽ ആരംഭിച്ചിരുന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യൽ. ക്രൈാംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുന്നത്.
നടിയെ ആക്രമിച്ച ദൃശ്യം ദിലീപിന്റെ കൈവശമുണ്ടോ എന്ന് കണ്ടെത്തുകയാണ് ലക്ഷ്യം. ബാലചന്ദ്രകുമാറിന്റെ മൊഴിയെക്കുറിച്ച് തനിക്കറിയില്ലെന്നും സാക്ഷികളെ ഒരു തരത്തിലും സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്നുമാണ് ദീലീപ് അന്വേഷണ സംഘത്തോട് പറഞ്ഞത്. ആലുവ പോലീസ് ക്ലബ്ബിലാണ് ദിലീപിനെ ചോദ്യം ചെയ്യുന്നത്.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരതിനെ ക്രൈംബ്രാഞ്ച് ഇപ്പോൾ ചോദ്യം ചെയ്യുകയാണ്. ദിലീപുമായുള്ള സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെ ക്രൈംബ്രാഞ്ച് സംഘം പരിശോധിക്കുകയാണ്. വധഗൂഡാലോചനാ സമയത്ത് ശരത്തും ഉണ്ടായിരുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്യൽ. തുടരന്വേഷണം ആരംഭിച്ച് രണ്ടര മാസങ്ങൾക്ക് ശേഷമാണ് ദിലീപിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. പ്രതികളുടെയും സാക്ഷികളുടെയും മൊഴികളും മറ്റ് തെളിവുകളും സ്വീകരിച്ചിട്ടുണ്ട്. ചോദ്യം ചെയ്യൽ പൂർണമായും വീഡിയോയിൽ ചിത്രീകരിച്ചിരുന്നു.
ദിലീപിന്റെ ഫോണിൽ നിന്ന് നീക്കം ചെയ്ത ചില വാട്‌സ്ആപ്പ് സന്ദേശങ്ങൾ അടക്കമുള്ള രേഖകൾ ലഭിച്ചതായി ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വീണ്ടെടുക്കാൻ കഴിയാത്ത വിധം രേഖകൾ നശിപ്പിക്കാൻ ദിലീപ് ആവശ്യപ്പെട്ടെന്ന് സൈബർ വിദഗ്ധൻ സായ് ശങ്കർ മൊഴി നൽകിയിട്ടുണ്ട്. ഫോണിൽ നിന്ന് വീണ്ടെടുക്കാനുള്ള ചില നിർണായക രേഖകൾ നഷ്ടമായെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നു. ഈ രേഖകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
































